സിനിമാതാരങ്ങൾക്ക് ദൈവങ്ങളെക്കാൾ വിലയുള്ള നാടാണ് തമിഴ്‌നാട്. എം.ജി.ആറും കരുണാനിധിയും ജയലളിതയുമൊക്കെ അഭ്രപാളികളിൽനിന്ന് നാടിന്റെ രക്ഷകരായി മാറുകയായിരുന്നു. ഇപ്പോൾ അതേ വഴിക്ക് നീങ്ങുകയാണ് ഉലകനായകൻ കമൽഹാസനും സ്‌റ്റൈൽ മന്നൻ രജനീകാന്തും. കമൽഹാസൻ തന്റെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞദിവസം പിറന്നാൾ ദിനത്തിൽ പ്രഖ്യാപിക്കുമെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയത്. എന്നാൽ, ആ പ്രഖ്യാപനമുണ്ടായില്ല. ഇപ്പോൾ, ഡിസംബർ 12-ന് തന്റെ രാഷ്ട്രീയ പാർട്ടി രജനീകാന്ത് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം തമിഴകം മുഴുവൻ ഉറ്റുനോക്കുന്നതാണ്. ആരാധകബാഹുല്യം കൊണ്ട് മറ്റാരെയും പിന്തള്ളുന്ന രജനി ഒരു പാർട്ടിയിലേക്കുമില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിജെപിയോടെ ദ്രാവിഡ പാർട്ടികളോടോ അതിന് ചായ്‌വുണ്ടാകില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലാകും രജനിയുടെ പാർട്ടി തമിഴകം പിടിക്കാൻ ശക്തമായി രംഗത്തിറങ്ങുക.

സ്റ്റാലിൻ-രജനി പോരാട്ടമാകും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെന്ന് സൂചനയുണ്ട്. ജയലളിതയ്ക്കുശേഷം തമ്മിൽത്തല്ലും പരസ്പരം പുറത്താക്കലുമൊക്കെയായി എ.ഐ.എ.ഡി.എം.കെ അനുദിനം ദുർബലമാവുകയാണ്. ഡി.എം.കെ. അധികാരം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിൽ മു്‌ന്നേറുമ്പോഴാണ് രജനിയുടെ വരവെന്നത് ശ്രദ്ധേയമാണ്. ദ്രാവിഡ പാർട്ടികളെക്കൊണ്ട് പൊറുതിമുട്ടിയ ജനം രജനിക്ക് പിന്നിൽ അണിനിരന്നാൽ, അത് തമിഴ്‌നാടിന്റെ ചരിത്രത്തിൽ പുതിയ വഴിത്തിരിവാകും.

കടുത്ത വിശ്വാസിയാണ് രജനീകാന്ത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം നിൽക്കാനാകില്ല. വലതുപക്ഷ ചായ്‌വില്ലാത്തതിനാൽ ബിജെപിയോടും ചേരില്ല. സമൂഹത്തിലെ എല്ലാവിഭാഗത്തെയും ആകർഷിക്കുന്ന മധ്യമാർഗമാകും രജനി സ്വീകരി്ക്കുകയെന്നാണ് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന. തമിഴ്‌നാട്ടിലെ ജാതി രാഷ്ട്രീയത്തിനും അദ്ദേഹം അതീതനായിരിക്കും. തമിഴ്‌നാട്ടുകാരനല്ല എന്നത് രജനിക്ക് അനുകൂലമായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

ദളിത് അനുകൂല ഇമേജാണ് രജനിക്കുള്ളത്. തന്റെ സിനിമകളിലേറെയും താഴേത്തട്ടിലുള്ളവരുടെ രക്ഷകനായാണ് രജനീകാന്ത് അവതരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആ വിഭാഗത്തിൽനിന്ന് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ രജനിക്കായിട്ടുണ്ട്. ഇതും രാഷ്ട്രീയ പ്രവേശനത്തിന് സഹായകമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.