ചെന്നൈ: തമിഴ് നാടിന് പുതിയൊരു നായകനെ വേണമെന്നും എം ജി ആറിനും ജയലളിതക്കും ശേഷം തമിഴ് നാട് ഭരിക്കാൻ അർഹൻ താൻ തന്നെയെന്നുമുള്ള പ്രഖ്യാപനവുമായി സ്റ്റെൽ മന്നൻ രജനീകാന്ത്. ഡോ.എം.ജി.ആർ എജ്യുക്കേഷണൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ജി.ആറിന്റെ പ്രതിമ അനാശ്ചാദനം ചെയ്തുകൊണ്ട് സംസാരിക്കുമ്പാഴായിരുന്നു രജനിയുടെ രാഷ്ട്രീയ ചിന്തകൾ തുറന്ന പറഞ്ഞത്.

എം.ജി.ആറിനെപ്പോലെ നല്ല ഭരണം കാഴ്ചവെക്കാൻ തനിക്കാവും. ഇത്രയും കാലം ഇവിടെ ജയലളിതയും എം.ജി.ആറും ഉണ്ടായിരുന്നു. രണ്ടുപേരും ശക്തമായ വ്യക്തിത്വമുള്ള നേതാക്കളായിരുന്നു. ആർക്കും ചോദ്യം ചെയ്യാനാവാത്തതായിരുന്നു അവരുടെ തീരുമാനങ്ങൾ. അവർ ഇപ്പോൾ ഇല്ല. അവരുടെ ഇടം ഒഴിഞ്ഞുകിടക്കുകയാണ്. ആ ഒഴിവിലേക്കാണ് താൻ വരുന്നത്.

ദൈവം തന്റെ കൂടെയുണ്ട്. ജനങ്ങളെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. തടസ്സങ്ങളിലൂടെയും വൈഷമ്യങ്ങളിലൂടെയുമുള്ള യാത്രയാണ് രാഷ്ട്രീയപ്രവർത്തനം. കരുണാനിധി, ജി.കെ മൂപ്പനാർ തുടങ്ങി വളരെ അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽനിന്ന് രാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും രജനി പറഞ്ഞു.

സാധാരണക്കാർക്ക് എം.ജി.ആർ നൽകിയത് പോലുള്ള സദ്ഭരണം നൽകാൻ തനിക്ക് കഴിയും. സർക്കാരും, രാഷ്ട്രീയക്കാരും ചോദിക്കുന്നത് നടന്മാർ മേക്കപ്പ് അഴിച്ചുവച്ച് രാഷ്ട്രീയക്കാരുടെ പണിയെടുക്കാൻ വരുന്നത് എന്തിനെന്നാണ്. തനിക്ക് 67 വയസായി. നിങ്ങൾ നിങ്ങളുടെ ചുമതല കൃത്യമായി നിർവ്വഹിക്കാത്തതുകൊണ്ടാണത്. നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ തന്നെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, എന്നെയും മറ്റുള്ളവരെയും നിങ്ങൾ എന്തിനാണ് നിരുൽസാഹപ്പെടുത്തുന്നതെന്നും രജനി ചോദിച്ചു.

എം ജി ആർ ഒരു വിപ്‌ളവകാരിയായിരുന്നു. ആയിരംവർഷം കഴിഞ്ഞാലും എം ജി ആറിനെപ്പോലൊരു ഭരണാധികാരി ഉണ്ടാകില്ല. ഇയാളാണ് അടുത്ത എം ജി ആർ എന്ന് ആരെക്കുറിച്ചെങ്കിലും ആരെങ്കിലും പറഞ്ഞാൽ അയാൾക്ക് സുബോധമില്ലെന്നേ പറയാനാകൂ.

തമിഴ്‌നാടിനെ നയിക്കാൻ ഒരു നേതാവ് വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജയലളിത നമ്മെ വിട്ടുപോയി. കരുണാനിധി ശാരീരികമായി അവശതയിലാണ്. ആ ഒഴിവ് നികത്താനാണ് തന്റെ വരവെന്ന് അദ്ദേഹം പറഞ്ഞു. എവിടെയെല്ലാം തെറ്റ് നടക്കുന്നുണ്ടെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അത് പരിഹരിക്കാൻ പ്രവർത്തിക്കുമെന്നും രജനീകാന്ത് പറഞ്ഞു

എംജിആറിന് പകരം വെയ്ക്കാൻ മറ്റൊരു നേതാവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉണ്ടാവില്ലെന്നറിയാം. പക്ഷേ എംജിആർ നാട് ഭരിച്ചത് പോലെ നല്ല ഭരണം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും രജനി പറഞ്ഞു.

അതേസമയം വിദ്യാർത്ഥികളേയും രജനികാന്ത് ഉപദേശിച്ചു. വിദ്യാർത്ഥികൾ പഠനത്തിലേക്കാണ് ഇറങ്ങേണ്ടത് . താൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ പോലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്നും രജനി ഉപദേശം നൽകി. പറഞ്ഞു.നടൻ പ്രഭുവും അണ്ണാ ഡി.എം.കെയിൽ നിന്നുള്ള മുൻ ചെന്നൈ മേയറും ഉൾപ്പെടെ പ്രമുഖരും വേദിയിൽ എത്തിയിരുന്നു.