ചെന്നൈ: ഏറെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും വിരാമമിട്ട് ഒടുവിൽ സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി യാഥാർഥ്യമാകുന്നു.മക്കൾ സേവൈ കക്ഷി എന്ന പേരും ചിഹ്നമായി ഓട്ടോറിക്ഷയും തീരുമാനിച്ച വിവരം താരം പുറത്ത് വിട്ടു.പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം 31 ന് ഉണ്ടാകുമെന്ന് ദിവസങ്ങൾക്കു മുൻപ് രജനി ട്വീറ്റ് ചെയ്തിരുന്നു.നിലവിലുള്ള പാർട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ നേതാക്കളിൽ രജനിയെയും ഉൾപ്പെടുത്തി.ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരവും നൽകി.തന്റെ സിനിമാ സ്റ്റൈലിൽ നാടകീയമായി ഒരു ട്വീറ്റിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രഖ്യാപനവും.'ജനുവരിയിൽ പാർട്ടി തുടങ്ങും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന്. എല്ലാം മാറും. അദ്ഭുതവും അതിശയവും സംഭവിക്കും'- നാടകീയ ട്വീറ്റിലൂടെ രജനീകാന്ത് പ്രഖ്യാപിച്ചു.കോവിഡ് സാഹചര്യത്തിൽ ആരോഗ്യം മുൻനിർത്തി പിന്മാറാൻ ഡോക്ടർമാർ ഉപദേശിച്ചെന്നും എന്നാൽ, ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിച്ചു മരിക്കാനും തയ്യാറെടുത്താണ് തീരുമാനമെന്നും രജനി വ്യക്തമാക്കി.

പുതിയ പാർട്ടി രജിസ്റ്റർ ചെയ്തു ചിഹ്നം അനുവദിച്ചു കിട്ടാൻ സമയമെടുക്കുമെന്നുറപ്പായതോടെയാണു നിലവിലെ പാർട്ടിയെ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. അനൈത്തിന്ത്യ മക്കൾ ശക്തി കഴകമെന്ന നിർജീവമായിരുന്ന പാർട്ടിയുടെ പേരുമാറ്റുകയായിരുന്നു. ഒപ്പം ഉടമകളിൽ രജനിയുടെ പേരും ചേർത്തു.234 അസംബ്ലി മണ്ഡലങ്ങളിലും മത്സരിക്കുമെന്നു കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി അപേക്ഷ നൽകിയത്. രണ്ടര മാസം മുൻപാണ് മക്കൾ ശക്തി കഴകം എന്ന പാർട്ടിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്‌നാപനത്തിലൂടെ മക്കൾ സേവൈ കക്ഷി എന്നു പേരു മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം.തിരഞ്ഞെടുപ്പ് കമ്മിഷൻ 2019 മാർച്ച് 15ന് പുറത്തിറക്കിയ പട്ടികപ്രകാരം ചെന്നൈയിലെ എർണാവൂർ ആസ്ഥാനമായ മക്കൾ ശക്തി കഴകം എന്ന പാർട്ടിയെ 237 ാം നമ്പറായാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ വർഷം സെപ്റ്റംബർ 30ന് പുതുക്കിയ പട്ടിക പ്രകാരം 237 ാം നമ്പറായി മക്കൾ സേവൈ കക്ഷി എന്ന് പുനർനാമകരണം നൽകിയിട്ടുണ്ട്.

ചോദിച്ചത് ബാബ.. കിട്ടിയത് ബാഷ

ഓട്ടോറിക്ഷയാണ് പാർട്ടി ചിഹ്നമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിരിക്കുന്നത്.2002ൽ പുറത്തിറങ്ങിയ രജനിയുടെ ചിത്രം 'ബാബ'യിലെ ഇരുവിരലുകൾ ഉയർത്തിയുള്ള മുദ്ര(ഹസ്ത മുദ്ര)യാണ് പാർട്ടി ചിഹ്നത്തിനുള്ള പ്രഥമ പരിഗണനയായി അപേക്ഷിച്ചിരുന്നതെന്നാണ് വിവരം. 1995 ൽ പുറത്തിറങ്ങിയ വമ്പൻ ഹിറ്റായ 'ബാഷ'യെ അനുസ്മരിപ്പിക്കുന്ന ഓട്ടോറിക്ഷയാണ് രണ്ടാം പരിഗണനയായി അപേക്ഷിച്ചത്. എന്നാൽ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നവുമായി സാദൃശ്യമുള്ളതിനാൽ ഹസ്ത മുദ്ര ചിഹ്നം തള്ളിയ തിരഞ്ഞെടുപ്പ് കമ്മിഷൻ, ഓട്ടോറിക്ഷ പാർട്ടി ചിഹ്നമായി അംഗീകരിക്കുകയായിരുന്നു.