ന്യൂഡൽഹി: രജനീകാന്തിന്റെ പാർട്ടി ചിഹ്നത്തിന് അവകാശ വാദവുമായി മുംബൈയിലെ സ്റ്റാർട്ട് അപ് സംരംഭകർ. ഇത് തങ്ങളുടെ ലോഗോയുമായി സാമ്യമുള്ളതാണെന്ന് മുംബൈയിലെ സ്റ്റാർട്ട് അപ് സംരംഭകരുടെ വാദം. 18 മാസം മാത്രം പ്രായമുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പായ വോക്‌സ് വെബാണ് രജനിയുടെ ബാബ മുദ്ര തങ്ങളുടെ ലോഗോയുമായി സാമ്യമുള്ളതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

മറ്റേതെങ്കിലും കമ്പനികൾക്കാണ് ഇതേ മുദ്രയെങ്കിൽ വലിയ പ്രശ്‌നം ഉണ്ടാക്കില്ല. എന്നാൽ സാമുഹിക മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ജനങ്ങളുമായി വളരെ അടുത്തിടപഴകുന്നവരാണെന്നും അതിനാൽ മുദ്രകൾ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും കമ്പനി സ്ഥാപകൻ യശ് മിശ്ര പറഞ്ഞു. ചൂണ്ടുവിരലും ചെറുവിരലും മാത്രം ഉയർത്തിപിടിക്കുകയും മറ്റ് മൂന്ന് വിരലുകൾ മടക്കിപ്പിടിക്കുകയും ചെയ്യുന്ന ഈ മുദ്ര രജനികാന്ത് ആരാധകരുമായി കൂടിക്കാഴ്ച വച്ചപ്പോൾ പല തവണ കാണിച്ചിട്ടുണ്ട് മാത്രമല്ല 2002 ലെ അദ്ദേഹത്തിന്റെ ചിത്രമായ ബാബയിലും ഈ മുദ്ര കാണിച്ചിട്ടുണ്ട്.

രജനികാന്തിന് ഈ കമ്പനിയുമായുമായി ഒരു ബന്ധവുമില്ല. തെരഞ്ഞെടുപ്പ് സമയത്ത് ചില രാഷ്ട്രീയ പാർട്ടികളെ പിന്തുണക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ ആരോപണം ഉയരാറുണ്ട്. ഇപ്പോൾ തന്നെ രജനീകാന്തിന് വോക്‌സ് വെബിൽ നിക്ഷേപമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ടെന്നും യശ് മിശ്ര പറഞ്ഞു. സംഭവത്തെ കുറിച്ച് രജനിക്ക് കത്ത് എഴുതിയിട്ടുണ്ടെന്നും എന്നാൽ ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രജനികാന്തിന്റെ മറുപടി കിട്ടിയതിനുശേഷം മുന്നോട്ട് എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്ന് യശ് മിശ്ര പറഞ്ഞു.