ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമായി പോകുമെന്ന സൂചനകളുണ്ട്. അതിനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. എന്നാൽ, സീറ്റൂ മോഹികൾ ഓരോരുത്തരായി പുറത്തുവരുന്നതാണ് ഇരുവർക്കും തലവേദന ഉണ്ടാക്കുന്ന കാര്യം. കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച നടി രമ്യയുടെ മാതാവാണ് ഇപ്പോൾ കോൺഗ്രസിന് തലവേദനയുണ്ടാക്കുന്ന പ്രസ്താവനുയുമായി രംഗത്തെത്തിയിരിക്കുന്നത്.

മാണ്ഡ്യ സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന ഭീഷണിയുമായി കോൺഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗം മേധാവിയും നടിയുമായ രമ്യയുടെ അമ്മ രഞ്ജിത രംഗത്തെത്തി. തനിക്ക് മാണ്ഡ്യ സീറ്റും മകൾ രമ്യയ്ക്ക് പാർട്ടിയിൽ അർഹമായ പദവിയും ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കുമെന്നാണ് രമ്യയെന്നപേരിൽ സിനിമാ രംഗത്ത് അറിയപ്പെടുന്ന ദിവ്യസ്പന്ദനയുടെ അമ്മ വ്യക്തമാക്കിയിട്ടുള്ളത്. മാണ്ഡ്യയിൽ മത്സരിക്കാൻ അവസരം നൽകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത പറഞ്ഞതായി വാർത്തഖളും വന്നു. 

ടിക്കറ്റ് നൽകാൻ പാർട്ടി തയ്യാറായില്ലെങ്കിൽ സ്വതന്ത്രയായി മത്സരിച്ച് ഭാഗ്യപരീക്ഷണം നടത്തുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. 28 വർഷം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിട്ടും ഒന്നും തിരിച്ചുകിട്ടാത്തതിൽ താൻ നിരാശയാണെന്നാണ് രഞ്ജിത പറയുന്നത്. 'എ.ഐ.സി.സി സമൂഹ മാധ്യമ വിഭാഗത്തെ നയിക്കുന്നത് രമ്യയാണെന്നത് ശരിതന്നെ. എന്നാൽ മാണ്ഡ്യയിലെ ജനങ്ങൾക്ക് അത് അറിയില്ലല്ലോ പാർട്ടിയിൽ അർഹമായ പദവി ലഭിച്ചാൽ മാത്രമെ തന്റെ മകളെ ജനം അറിയൂ. അപ്പോൾ മാത്രമെ മാണ്ഡ്യയിലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ മകൾക്ക് കഴിയൂ. കൂടുതൽ പ്രാധാന്യമുള്ള പദവിക്ക് അവൾ അർഹയാണ്' - രഞ്ജിത ന്യൂസ് 18 യോട് പറഞ്ഞു.

എന്നാൽ അമ്മയുടെ നിലപാടിനെക്കുറിച്ച് പ്രതികരിക്കാൻ രമ്യ തയ്യാറായില്ല. മാണ്ഡ്യ സീറ്റ് താൻ നോട്ടമിടുന്നുവെന്ന അഭ്യൂഹങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് അവർ പറഞ്ഞു. രഞ്ജിതയുടെ ആവശ്യത്തിന്മേൽ തീരുമാനം രാഹുൽഗാന്ധി എടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. രഞ്ജിത കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എസ്.എം കൃഷ്ണ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നെങ്കിലും രഞ്ജിതയും രമ്യയും കോൺഗ്രസിൽ തുടരുകയായിരുന്നു.

2013 ൽ മാണ്ഡ്യയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രമ്യ വിജയിച്ചിരുന്നു. എന്നാൽ, 2014 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥി സി പുട്ടരാജുവിനോട് 5000 ത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. പാർട്ടിയിൽ ഉള്ളവർ തന്നെയാണ് തോൽവിക്ക് പിന്നിലെന്ന് അവരുടെ അനുയായികൾ ആരോപിച്ചിരുന്നു.