രാജ്‌കോട്ട്: ഓപ്പണർ പി. രാഹുലിന്റെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും സെഞ്ചുറിക്കരുത്തിൽ കേരളം വീറോടെ പൊരുതിയിട്ടും മധ്യപ്രദേശ് ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടന്ന് ഒന്നാം ഇന്നിങ്സ് ലീഡ് നേടാനായില്ല. കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സമനില സ്വന്തമാക്കിയ മധ്യപ്രദേശ്, റൺ ക്വോഷ്യന്റിലെ മേധാവിത്തം മുൻനിർത്തി എലീറ്റ് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തോടെ നോക്കൗട്ടിൽ കടന്നു. മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ ഒൻപതിന് 585 റൺസിനെതിരെ കേരളം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 432 റൺസെടുത്തു നിൽക്കെയാണ് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

കേരളത്തിന്റെ ഇന്നിങ്‌സ് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് റൺ ക്വോഷ്യന്റ് പരിഗണിച്ചത്. എലീറ്റ് ഗ്രൂപ്പ് എയിൽ ഇരു ടീമുകൾക്കും രണ്ടു വീതം ജയവും ഒരു സമനിലയും സഹിതം ലഭിച്ചത് 13 പോയിന്റ് വീതമാണ്. ഇതോടെയാണ് റൺ ക്വോഷ്യന്റ് നിർണായകമായത്. ഇതിൽ മധ്യപ്രദേശ് 2.147, കേരളം 1.647 എന്നിങ്ങനെ വന്നതോടെ മധ്യപ്രദേശ് മുന്നേറി. ഒന്നാം ഇന്നിങ്‌സിൽ ഒൻപതു വിക്കറ്റ് നഷ്ടമാക്കിയതാണ് കേരളത്തിന് തിരിച്ചടിയായത്. അവസാന ദിനമായ ഇന്ന് ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 369 റൺസുമായി കേരളം മധ്യപ്രദേശിന് കടുത്ത ഭീഷണി ഉയർത്തിയതാണ്. എന്നാൽ, പിന്നീട് 53 റൺസിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയത് തിരിച്ചടിയായി.

ഒന്നാം ഇന്നിങ്‌സിൽ 153 ഓവറിലാണ് കേരളം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 432 റൺസെടുത്തത്. മത്സരം പൂർത്തിയാകുമ്പോഴും മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാൾ 153 റൺസ് പിന്നിലായിരുന്നു കേരളം. 368 പന്തിൽ 18 ഫോറുകളോടെ 136 റൺസെടുത്ത ഓപ്പണർ പി. രാഹുലാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ സച്ചിൻ ബേബി 234 പന്തിൽ 11 ഫോറും രണ്ടു സിക്‌സും സഹിതം 114 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ രാഹുൽ സച്ചിൻ സഖ്യം 187 റൺസ് കൂട്ടിച്ചേർത്തു.

ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (75), വത്സൽ ഗോവിന്ദ് (15) എന്നിവർ മൂന്നാം ദിനം പുറത്തായിരുന്നു.രണ്ടിന് 198 എന്ന നിലയിലാണ് കേരളം അവസാനദിനം ആരംഭിച്ചത്. എന്നാൽ കേരളം പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ആദ്യ ഇന്നിംംഗ് ലീഡെന്നുള്ളത് കടുപ്പമായി. 368 പന്തിൽ നിന്നാണ് രാഹുൽ 136 രൺസെടുത്തത്. സച്ചിൻ ബേബിക്ക് 234 പന്തുകൾ വേണ്ടിവന്നു. പിന്നീടെത്തിയവർക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴിയാതിരുന്നതോടെ കേരളത്തിന് ലീഡ് നേടാൻ കഴിയാതെ പോവുകയായിരുന്നു.

ഇവർക്കു പുറമേ സൽമാൻ നിസാർ (25 പന്തിൽ ഒന്ന്), വിഷ്ണു വിനോദ് (10 പന്തിൽ എട്ട്), ജലജ് സക്‌സേന (42 പന്തിൽ 20), സിജോമോൻ ജോസഫ് (18 പന്തിൽ 12), ബേസിൽ തമ്പി (0) എന്നിവരാണ് ഇന്ന് കേരള നിരയിൽ പുറത്തായത്. എം.ഡി. നിധീഷ് (35 പന്തിൽ 11), എൻ.പി. ബേസിൽ (0) എന്നിവർ പുറത്താകാതെ നിന്നു.

മധ്യപ്രദേശിനായി ഈശ്വർ ചന്ദ്ര പാണ്ഡെ, അനുഭവ് അഗർവാൾ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി. കാർത്തികേയ സിങ് രണ്ടും മിഹിർ ഹിർവാനി ഒരു വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടിയ മധ്യപ്രദേശ് ക്യാപ്റ്റൻ ആദിത്യ ശ്രീവാസ്തവ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയിൽ ഇരുവർക്കും 13 പോയിന്റ് വീതമാണുണ്ടായിരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോൽപ്പിച്ചിരുന്നു.

മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷൻ വരെ ബാറ്റു ചെയ്ത മധ്യപ്രദേശ് 204.3 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 585 റൺസെടുത്താണ് ഡിക്ലയർ ചെയ്തത്. ഇരട്ടസെഞ്ചുറി നേടിയ ഓപ്പണർ യഷ് ദുബെയുടെ ഐതിഹാസിക പ്രകടനമാണ് മധ്യപ്രദേശ് ഇന്നിങ്‌സിന് കരുത്തായത്. അതേസമയം, ദുബെയ്ക്ക് ട്രിപ്പിൾ സെഞ്ചുറി നഷ്ടമായത് നേരിയ വ്യത്യാസത്തിനാണ്. മത്സരത്തിലാകെ 591 പന്തുകൾ നേരിട്ട ദുബെ, 35 ഫോറും രണ്ടു സിക്‌സും സഹിതം 289 റൺസെടുത്ത് പുറത്തായി. ജലജ് സക്‌സേനയ്ക്കാണ് വിക്കറ്റ്. സക്‌സേന 51.3 ഓവറിൽ 116 റൺസ് വഴങ്ങി ആകെ ആറു വിക്കറ്റ് വീഴ്‌ത്തി.