കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ. ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തർസംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. പശ്ചിമബംഗാൾ സ്വദേശികളായ സലിം മണ്ഡൽ, മുക്‌ലൻ അൻസാരി, മോനി എന്നുവിളിക്കുന്ന മുനീറുൽ, ഷക്കീൽ മണ്ഡൽഎന്നിവരാണ് അറസ്റ്റിലായത്.

മാർച്ച് 30നായിരുന്നു സംഭവം. അല്ലപ്ര എൺപതാംകോളനിയിലെ മുക്‌ലൻ അൻസാരിയുടെ വീട്ടിലേക്ക് ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികൾ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ സഹസികമായാണ് ഇവരെ പിടികൂടിയത്. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബംഗാൾ സ്വദേശിനിയായ 19കാരിയാണ് പീഡനത്തിന് ഇരയായത്. ബലാത്സഗം ചെയ്യാൻ മുൻകൂട്ടി നിശ്ചയിച്ചാണ് തങ്ങൾ യുവതിയെ വിളിച്ചു വരുത്തിയെന്ന് അറസ്റ്റിലായവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭർത്താവ് പ്ലൈവുഡ് കമ്പനിയിൽ ജോലിക്ക് പോയ ശേഷം സൗഹൃദം നടിച്ച് തൊട്ടടുത്ത മുറികളിൽ താമസിക്കുന്ന പ്രതികൾ ബിരിയാണി ഉണ്ടാക്കി തരണമെന്ന് ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഇവരുടെ മുറിയിലേക്ക് ചെന്ന യുവതിയെ ബലാൽസംഘം ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

ജില്ല റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം പെരുമ്പാവൂർ ഡിവൈ.എസ്‌പി ജയരാജിന്റെ നേതൃത്വത്തിൽ സിഐ രാഹുൽ രവീന്ദ്രൻ, അസി. രാജീവ്, സി.പി.ഒ ഷിജോ പോൾ, സുബൈർ, ഷർനാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.