ന്യൂഡൽഹി: റഫാൽ അഴിമതിയിൽ പിടിമുറുക്കി കോൺഗ്രസ്. റഫാൽ വിമാനക്കരാറിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ചീഫ് വിജിലൻസ് കമ്മീഷണറെ കണ്ടു.കഴിഞ്ഞ ദിവസം റഫാൽ വിഷയത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വിജിലൻസ് മേധാവിയെ കണ്ടു പരാതി നൽകിയത്.

ഇതിനിടെ തന്റെ തെരഞ്ഞെടുപ്പു മണ്ഡലമായ അമേഠ്യയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ റഫാൽ വിഷയത്തിൽ ആഞ്ഞടിച്ചു. ഇന്ത്യയുടെ കമാൻഡർ ഇൻ തീഫ് എന്നാണ് മോദിയെ രാഹുൽ വിശേഷിപ്പിച്ചത്. ഈ ആരോപണങ്ങളോടൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേവരെ പ്രതികരിച്ചിട്ടില്ല.

ഫ്രഞ്ച് കമ്പനിയായ ഡസോ ഏവിയേഷൻ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക് ലിമിറ്റഡുമായി കരാരിൽ ഏർപ്പെടാൻ തയാറായിരുന്നു എന്ന് ഡസോയുടെ മേധാവി തന്നെ വ്യക്തമാക്കുന്ന തെളിവുകളും കോൺഗ്രസ് പുറത്തുവിട്ടു. എച്ച്എഎല്ലുമായി കരാറിൽ ഏർപ്പെടാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെത്തിയെന്നും ഇനി ഒപ്പിട്ടാൽ മതിയെന്നും എച്ച്എഎല്ലിന്റെ മേധാവിയോടും വ്യോമസേന മേധാവിയോടെ ഡസോ ഏവിയേഷൻ മേധാവി എറിക് ട്രപ്പിയർ വ്യക്തമാക്കുന്ന ദൃശ്യമാണ് കോൺഗ്രസ് പുറത്തുവിട്ടത്.

അതേസമയം, റഫാൽ വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിക്കാൻ രാജ്യവ്യാപകമായി പ്രചാരണവും പത്രസമ്മേളനങ്ങളും നടത്തുമെന്നാണ് പ്രതിരോധമന്ത്രി നിർമല സീതാരാമൻ പറയുന്നത്. ഇത് കാഴ്ചപ്പാടുകൾ തമ്മിലുള്ള യുദ്ധമാണ്. ഇതിനെതിരേ പോരാടുമെന്നും മന്ത്രി പറഞ്ഞു.