പാലാ: ഭാര്യയുടെ മരണ ദുഃഖം താങ്ങാനാവാതെ മൂന്നാം നാൾ ഭർത്താവ് ട്രെയിനിനു മുന്നിൽചാടി ജീവനൊടുക്കി. തനിക്കിനി ഒറ്റയ്ക്ക് കഴിയാനാവില്ലന്നും ട്രെയിനിനു മുന്നിൽചാടി മരിക്കുമെന്നും രവീന്ദ്രൻ ബന്ധുക്കളോടു പറഞ്ഞിരുന്നു. ആത്മഹത്യാകുറിപ്പും പൊലീസിന് കിട്ടിയിട്ടുണ്ട്.

പാലായിലെ ആദ്യകാല ലെയ്ത്തുടമ കടപ്പാട്ടൂർ കളപ്പുരക്കൽ തൊട്ടിയിൽ രവീന്ദ്രനാ(68)ണ് കുമാരനെല്ലൂരിൽ ട്രെയിൻതട്ടി മരിച്ചത്. ഭാര്യ ബേബി (65) കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. ഭാര്യയുടെ മരണം രവീന്ദ്രന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പതിവുള്ള പ്രഭാത നടത്തത്തിന് ഇന്നലെ രാവിലെ ഇറങ്ങിയ രവീന്ദ്രൻ പാലാ ടൗണിലെത്തി ബസു കയറി കുമാരനെല്ലൂരെത്തി ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു. വീട്ടിലുള്ളവർ എഴുന്നേൽക്കുന്നതിന് മുമ്പായിരുന്നു രവീന്ദ്രൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. അതുകൊണ്ട് തന്നെ ആരും ശ്രദ്ധിച്ചതുമില്ല.

പുലർച്ചെ 6.40നാണ് കുമാരനെല്ലൂരിനു സമീപം റെയിൽവെ ട്രാക്കിൽ മൃതദേഹം കാണപ്പെട്ടത്. വസ്ത്രത്തിനുള്ളിൽനിന്ന് ആത്മഹത്യാകുറിപ്പും ഭാര്യയുടെ ഫോട്ടോയും ബസ് ടിക്കറ്റും മൃതദേഹം കാണപ്പെട്ട ട്രാക്കിന് സമീപത്തുനിന്ന് ടോർച്ചും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രവീന്ദ്രന്റെ രണ്ട് ആൺമക്കൾ യു.കെയിലും മകൾ വ്യോമസേനയിൽ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം ഛത്തീസ്‌ഗഡിലുമാണ് കഴിയുന്നത്. ദമ്പതിമാർ വർഷങ്ങളായി പാലായിലെ വസതിയിൽ തനിച്ചാണ് താമസം. ഭാര്യയുടെ മരണത്തോടെ താൻ ഒറ്റയ്ക്കായെന്ന ചിന്ത രവീന്ദ്രനെ പിടികൂടിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം.

മാതാവിന്റ മരണം അറിഞ്ഞ് യു.കെയിൽനിന്ന് ഒരു മകനും മകളും എത്തിയിരുന്നു. ഭാര്യയുടെ സംസ്‌കാരം കഴിഞ്ഞ് ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് രവീന്ദ്രൻ ഉറങ്ങാൻ കിടന്നത്. ഇന്നലെ രാവിലെ മകൻ ഉണർന്ന് അച്ഛനെ അന്വേഷിക്കുന്നതിനിടെ പാലാ പൊലീസാണ് മരണ വിവരം അറിയിക്കുന്നത്. രവീന്ദ്രന്റെ സംസ്‌കാരം നടത്തി. മക്കൾ: കവിത. രാജേഷ്, അനീഷ്. മരുമക്കൾ: മനോജ്. ഉജ്ജ്വല(യു.കെ).