കൊച്ചി: ദിലീപിന് ജാമ്യം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബവും, ആരാധകരും, പിന്നെ വിശേഷാൽ രാമലീലയുടെ അണിയറ പ്രവർത്തകരും.സിനിമ വിജയിച്ചതിന്റെ മധുരം പങ്കിടാൻ നായകനെ തന്നെ കിട്ടിയതിന്റെ ആഹ്ലാദം.

ആദ്യ സിനിമ സാക്ഷാത്കരിച്ചതിന്റെ ത്രില്ലിലിരിക്കുമ്പോഴാണ് അരുൺ ഗോപിയെ തേടി ആ വാർത്തയെത്തിയത്. ദിലീപ് അറസ്റ്റിൽ. ആ സമയത്ത് സംവിധായകൻ പുറത്തായതുകൊണ്ട് ഫോണിലൂടെയാണ് വാർത്തയറിഞ്ഞത്.പെട്ടെന്ന് ടിവി വെച്ചു. ആ നിമിഷം എങ്ങനെ കടന്നു പോയെന്ന് അറിയില്ല. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. എന്നെ വിശ്വസിച്ച് കോടികൾ മുടക്കിയ നിർമ്മാതാവ്. എന്ത് ചെയ്തും മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചു. എല്ലാ പിന്തുണയുമായി ടോമിച്ചായനും ഒപ്പമുണ്ടായിരുന്നു'വെന്ന് അരുൺ ഗോപി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'സരിത തീയറ്ററിൽ രാമലീലയുടെ ഷോ കഴിഞ്ഞ ഉടനെ ദിലീപേട്ടന്റെ അടുത്തേയ്ക്കാണ് പോയത്. ടോമിച്ചായനും ഒപ്പമുണ്ടായിരുന്നു. നാലു മണിക്ക് മുൻപേ കാണാൻ സാധിക്കൂ. ദിലീപേട്ടൻ വന്നു. സിനിമയുടെ വിജയം പറഞ്ഞയുടനെ വന്നുകെട്ടിപിടിച്ചു. കുറച്ചു നേരം അങ്ങനെ നിന്നു. ആ നിമിഷത്തെ വാക്കുകളാൽ പറയാനാകില്ല. അതിനു ശേഷം അദ്ദേഹം പറഞ്ഞു, എടാ ഞാൻ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് ദൈവത്തിനറിയാം. അത് ദൈവം കാണാതിരിക്കില്ല. ആ സത്യത്തിന്റെ വിജയമാണ് ഈ സിനിമയ്ക്ക് സംഭവിച്ചത്'

ഷൂട്ടിങ് തുടങ്ങുന്നതിന് മൂന്നു ദിവസം മുൻപു മാത്രമാണ് ദിലീപേട്ടൻ തിരക്കഥ വായിക്കുന്നത്. അത് സച്ചിയേട്ടനോടുള്ള വിശ്വാസം കൊണ്ടു മാത്രമാണ്. ഡിസംബർ 9നായിരുന്നു രാമലീലയുടെ ഷൂട്ടിങ് ആരംഭിച്ചത്. സിനിമ തീരാറായപ്പോഴാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. ആ കൂട്ടുകാരിക്ക്, സഹോദരിക്ക് ഉണ്ടായ സംഭവത്തിൽ ഏറെ വിഷമം ഉണ്ടായിരുന്നു'.

രാമലീലയുടെ വിജയത്തിൽ പങ്കു ചേരാൻ നായകൻ രാമനുണ്ണിയില്ലല്ലോ എന്ന അരുൺ ഗോപിയുടെ സങ്കടത്തിന് ഏതായാലും പരിഹാരമായിരിക്കുകയാണ്.