ഉദുമ: അതിരാവിലെ ക്ലാസിലേക്ക് പോയ 11-കാരിയെ കത്തികാട്ടി കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതിയില്‍ പ്രതിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. നടക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസിന് നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.

കുട്ടി നല്‍കുന്ന വിവരപ്രകാരം ജൂണ്‍ 18-ന് രാവിലെ ഏഴോടെയാണ് സംഭവം നടന്നതെന്ന് ബേക്കല്‍ എസ്.ഐ. അരുണ്‍ മോഹന്‍ പറഞ്ഞു. സംഭവത്തില്‍ പോക്‌സോനിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. ബാലിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതായി എസ്.ഐ. പറഞ്ഞു. കുറച്ചുദിവസം മുന്‍പാണ് പീഡനത്തിനിരയായ വിവരം കുട്ടി സഹോദരിയോട് പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതാണ് അന്വേഷണത്തിന് പ്രതിസന്ധി.

നടന്നുപോകുകയായിരുന്ന ബാലികയെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മുറിയില്‍ പൂട്ടിയിട്ട് വായില്‍ ഷാള്‍ തിരുകിയാണ് ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് വിട്ടയച്ചു. സംഭവത്തിനുശേഷം ക്ലാസിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അധ്യാപകന്‍ വിവരം തേടിയിരുന്നു. വയറു വേദനയും പനിയുമാണെന്ന് പറഞ്ഞതിനാല്‍ അന്നുതന്നെ അധ്യാപകന്‍ സ്വകാര്യ ആസ്പത്രിയില്‍ കാണിച്ച് മരുന്ന് വാങ്ങിക്കൊടുക്കുകയും ചെയ്തു. പിന്നീടാണ് പീഡനത്തില്‍ വെളിപ്പെടുത്തലുണ്ടായത്.

സംഭവം നടന്ന വീട് പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. പോക്‌സോ കേസുകള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കേണ്ടത്. ജില്ലയിലെ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റ നടപടി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ബേക്കല്‍ സ്റ്റേഷനില്‍ പുതിയ ഇന്‍സ്‌പെക്ടര്‍ ചുമതലയെടുത്തിട്ടില്ല. അതിനാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതലയും എസ്.ഐ.ക്കാണ്.

പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഈ കേസില്‍ ഉണ്ടായിട്ടില്ല. പരാതി താമസിച്ച് കിട്ടിയത് വെല്ലുവിളിയാണെന്ന് പോലീസും പറയുന്നു.