കോഴിക്കോട്: പോറ്റി വളര്‍ത്തിയ നാടിന് ആപത്തില്‍ കൈത്താങ്ങായി തമിഴ് കുടുംബം. 25 വര്‍ഷത്തിലേറെയായി താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശികളാണ് വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായധനവുമായി എത്തിയത്. തഞ്ചാവൂര്‍ സ്വദേശികളായ ആറ് പേരാണ് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് 26000 രൂപ വയനാട് ദുരന്തബാധിതര്‍ക്ക് സഹായഹസ്തമേകാനായി കൈമാറിയത്.

മുഖ്യമന്ത്രിടെ ദുിതാശ്വാസ നിധിയിലേക്ക് കൈമാറാനായി തമിഴ് കുടുംബം പണം താമരശ്ശേരി താലൂക്ക് ഓഫീസില്‍ എത്തി തഹസില്‍ദാര്‍ എം.പി സിന്ധുവിന് കൈമാറി. അമ്പായത്തോട് മിച്ചഭൂമിയില്‍ താമസിക്കുന്ന ചന്ദ്രന്‍, രാജേഷ്, മധുവീരന്‍, സൂര്യന്‍, തുവ്വക്കുന്ന് താമസിക്കുന്ന ജഗന്നാഥന്‍, പേരാമ്പ്ര കൈതക്കലില്‍ താമസിക്കുന്ന മണികണ്ഠന്‍ എന്നിവരാണ് ഈ നന്‍മനിറഞ്ഞ മനസ്സിന്റെ ഉടമകള്‍.,

വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ജില്ലയുടെ വിവിധയിടങ്ങളില്‍ താമസിച്ചു വരികയാണ്. തങ്ങള്‍ക്ക് ജീവിതം തന്ന നാട്ടിലെ സഹോദരങ്ങള്‍ക്ക് വലിയ ദുരന്തം നേരിടേണ്ടി വന്ന കാഴ്ച വാര്‍ത്തകളിലൂടെ കണ്ടത് വലിയ വിഷമം ഉണ്ടാക്കിയതായി ചന്ദ്രന്‍ പറഞ്ഞു. സഹായം വളരെ ചെറുതാണെന്ന് അറിയാമെങ്കിലും അതെങ്കിലും ചെയ്യണമെന്ന് ഭാര്യയും കുട്ടികളും ഉള്‍പ്പെടെ പറഞ്ഞിരുന്നു. ഇനിയും കഴിയുന്ന സഹായങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്പായത്തോട് മിച്ചഭൂമിയില്‍ സ്ഥലം ലഭിച്ചതിനെ തുടര്‍ന്ന് ചന്ദ്രനും കുടുംബവും അവിടെ കുടില്‍ കെട്ടി താമസിച്ചു വരികയാണ്. ദിവസവും ഓരോ പ്രദേശങ്ങളില്‍ ചെന്ന് ഓട്ടോ വാടകയ്ക്ക് എടുത്ത് ശേഖരിക്കുന്ന ആക്രി സാധനങ്ങള്‍ വിറ്റ് ലഭിക്കുന്ന വരുമാനമാണ് ഇവരുടെ ജീവനോപാധി. ഈ സമ്പാദ്യത്തില്‍ നിന്നാണ് ഒരു വിഹിതം അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.