കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസ് അക്രമിച്ചതിന് പിന്നാലെ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ കെഎസ്ഇബിയോട് ഒരാഴ്ച്ക്കകം മറുപടി നല്‍കണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ബൈജുനാഥ് ഉത്തരവിട്ടിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കമ്മിഷന്‍ കണ്ടെത്തി.

തിരുവമ്പാടി സ്വദേശി സെയ്തലവി ആണ് പരാതി നല്‍കിയത്. റസാഖിന്റെ വീട്ടിലേക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് പരാതിയില്‍ ആവശ്യം. നിത്യരോഗിയായ റസാഖിനോട് കെഎസ്ഇബി കാണിച്ചത് മനുഷ്യാവകാശ ലംഘനമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതിനിടെ കെഎസ്ഇബി ജീവനക്കാരന്‍ കൈയേറ്റം ചെയ്തെന്നാരോപിച്ചു റസഖിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി.

അതേ സമയം കെഎസ്ഇബി ഓഫീസില്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇതിനുള്ള നിര്‍ദേശം ചെയര്‍മാനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോള്‍ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തും. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ എത്തുന്ന ജീവനക്കാര്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് തിരുവമ്പാടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. കെഎസ്ഇബി ചെയര്‍മാനുമായി വിഷയം ചര്‍ച്ച ചെയ്തതായി കെ.കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെ ശനിയാഴ്ച രാത്രി റസാഖും ഭാര്യ മറിയമും തിരുവമ്പാടി സെക്ഷന്‍ ഓഫിസിലെത്തി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ റസാഖിനെ രാത്രിയോടെ തിരുവമ്പാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞെത്തിയതിന് പിന്നാലെ ഇന്നു രാവിലെയും റസാഖ് വീട്ടുമുറ്റത്ത് കുത്തിയിരുന്ന് പ്രതിഷേധം നടത്തിയിരുന്നു.

മക്കള്‍ ചെയ്ത കുറ്റത്തിന് തന്റെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്ന് റസാഖ് നേരത്തെ ചോദിച്ചിരുന്നു. ജീവനക്കാരെ ആക്രമിച്ചതും ഓഫിസ് അടിച്ച് തകര്‍ത്തതും ചൂണ്ടിക്കാട്ടി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ റസാഖിന്റെ മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

നേരത്തെ കെഎസ്ഇബിയെ ന്യായീകരിച്ച മന്ത്രി ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്. കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചുമാണ് നേരത്തെ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും യുപി മോഡല്‍ പ്രതികാരമൊന്നുമല്ലെന്നുമാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്.

മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചതെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. വൈദ്യുത കണക്ഷന്‍ ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പൊലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടിയെന്നും മന്ത്രി വിശദീകരിക്കുകയുണ്ടായി.

അതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. തിരുവമ്പാടി സ്വദേശി സെയ്തലവി ആണ് പരാതി നല്‍കിയത്. റസാഖിന്റെ വീട്ടിലേക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് പരാതിയില്‍ ആവശ്യം. നിത്യരോഗിയായ റസാഖിനോട് കെഎസ്ഇബി കാണിച്ചത് മനുഷ്യാവകാശ ലംഘനമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതിനിടെ കെഎസ്ഇബി ജീവനക്കാരന്‍ കൈയേറ്റം ചെയ്തെന്നാരോപിച്ചു റസഖിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി.