എ വി ഇട്ടി, മാവേലിക്കര

ട്ടണത്തില്‍ തീപിടുത്തമുണ്ടായി എന്നു കേട്ടാണ്, അവിടെ കടയുണ്ടായിരുന്ന ആ കച്ചവടക്കാരന്‍, ഓടിയെത്തിയയത്. അപ്പോഴതാ തന്റെ കട ഒഴികെയുള്ളവയെല്ലാം കത്തുന്നു. അയാള്‍ ദൈവത്തിനു നന്ദി പറഞ്ഞു പ്രാര്‍ത്ഥിച്ചു: 'അങ്ങു എത്ര നല്ലവനാണ്. മറ്റെല്ലാ കടകളും നശിച്ചപ്പോള്‍, എന്റെ കട മാത്രം സംരക്ഷിച്ചല്ലോ?', അയാള്‍ ദൈവത്തോടു പറഞ്ഞു. മറ്റുളളവര്‍ക്കുണ്ടായ കൊടിയ നഷ്ടത്തില്‍, അയാള്‍ക്കു ലവലേശവും ദുഃഖം തോന്നിയില്ല.

സ്വന്തം കാര്യങ്ങളുടെ നടത്തിപ്പുകാരനും സംരക്ഷകനും മാത്രമായി, ഈശ്വരനെ കാണുകയും, ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍, ഈശ്വരന്‍ നമ്മില്‍ നിന്നും, നാം ഈശ്വരനില്‍ നിന്നും അകന്നു പോകുകയാകും ചെയ്യുക? ഇഷ്ടദാനങ്ങളുടെ വിതരണക്കാരനായും, നമ്മുടെ സമ്പാദ്യങ്ങളുടെ സംരക്ഷകനായും, ഈശ്വരനെ വ്യാഖ്യാനിക്കുമ്പോള്‍, നാം ഈശ്വരനെ, ഈശ്വരനല്ലാതാക്കിത്തീര്‍ക്കുകയാണു ചെയ്യുന്നത്.

ഈശ്വരന്‍, ആരുടെ സംരക്ഷണമാണ് ഏറ്റെടുക്കേണ്ടത്. വിത്തു വിതച്ചിരിക്കുന്നതു കൊണ്ടു മഴ പെയ്യണമെന്നു പ്രാര്‍ത്ഥിക്കുന്നയാളുടേയോ? വീടു ചോരുന്നതു കൊണ്ടു മഴ പെയ്യരുതെന്നു പ്രാര്‍ത്ഥിക്കുന്ന അയാളുടെ അയല്‍ക്കാരന്റെയോ? ഒരേ മഴ അനുഗ്രഹമായും, ശാപമായും വ്യാഖ്യാനിക്കുന്നവര്‍ക്കു്, എന്തു മറുപടിയാകും ഈശ്വരനു നല്‍കാനാകുക? ചിലരെ സ്‌നേഹിക്കുകയും മറ്റ ചിലരെ വെറുക്കുകയും ചെയ്യുന്ന മാനുഷിക പ്രവണത, ഈശ്വരനില്‍ ആരോപിക്കുന്നതു് ശരിയാണോ?

മറ്റുള്ളവര്‍ക്കു് എന്തു സംഭവിച്ചാലും, എനിക്കു മാത്രം പരിരക്ഷ നല്‍കണമെന്ന അപേക്ഷയും കൊണ്ട്, ഈശ്വരനെ സമീപിക്കുന്നവര്‍ക്കു, താന്‍ എന്നും അപ്രാപ്യനായിരിക്കും. പ്രാര്‍ത്ഥനകളില്‍ നേരുണ്ടാകണമെങ്കില്‍, ചിന്തകളില്‍ നന്മയുണ്ടാകണം? തനിക്കു നന്മയുണ്ടാകണമെന്നു് എല്ലാവരും പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍, അപരനു നന്മയുണ്ടാകണമെന്നു എല്ലാവരും പ്രാര്‍ത്ഥിക്കുന്നതായിരിക്കും, ഈശ്വരനിഷ്ടം.

രണ്ടിന്റെയും ഫലം ഒന്നുതന്നെ; പക്ഷെ, ഇംഗിതങ്ങള്‍ വ്യത്യസ്ഥവും.

അപരനു വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്ന ഒരു ലോകമുണ്ടെങ്കില്‍, അവിടെ എല്ലാവരുടെയും ആവശ്യങ്ങള്‍, നിറവേറ്റപ്പെടില്ലെ? നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കും പ്രവൃത്തികള്‍ക്കും, കുറച്ചു കൂടി നീതിബോധം വരുത്തിയാല്‍, അതായിരിക്കും, ഈശ്വരനു പ്രസാദകരം. സര്‍വ്വേശ്വരന്‍ സഹായിക്കട്ടെ? എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം!

94950 17850 (Mob)