എ വി ഇട്ടി, മാവേലിക്കര

ഒരാള്‍ പുണ്യ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തു മോക്ഷം നേടാനായി, തിടു|ക്കത്തില്‍ യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ വെച്ച് അയാളുടെ ചെരിപ്പിന്റെ വള്ളി പൊട്ടി.

അയാള്‍ അടുത്തുണ്ടായിരുന്ന ഒരു ചെരിപ്പുകുത്തിയെ സമീപിച്ചു. ചെരിപ്പുകുത്തി, അതീവ ശ്രദ്ധയോടെ തന്റെ ജോലി തുടരുന്നതിനിടെ, തീര്‍ത്ഥാടകന്‍ ചോദിച്ചു: 'താങ്കള്‍ പുണ്യതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തിട്ടുണ്ടോ?' ചെരിപ്പുകുത്തി ഒരു ചെറുപുഞ്ചിരിയാടെ, തന്റെ മുന്നിലിരുന്ന മരപ്പാത്രത്തിലെ വെള്ളം ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു: 'മനസ്സു ശുദ്ധമാണെങ്കില്‍, ഈ മരപ്പാത്രത്തിലും, പുണ്യതീര്‍ഥമുണ്ട്.

വിശുദ്ധി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയല്ല! ഒരു തവണ നടത്തുന്ന തീര്‍ത്ഥാടനം കൊണ്ടോ, അനുഷ്ഠാനം കൊണ്ടോ, ആജീവനാന്ത വിശുദ്ധി കൈവരില്ല. ദൈനംദിന ജീവിതത്തിലെ സകല കര്‍മ്മങ്ങള്‍ക്കുമിടയില്‍, അഴുക്കു പുളരാനുള്ള സാദ്ധ്യതയുള്ളതു കൊണ്ട് അനുദിന സ്‌നാനം തന്നെയാണാവശ്യം?

കര്‍മ്മ നിരതരായിരിക്കുന്നവര്‍ക്കു കാലടികള്‍ വിശുദ്ധമാക്കിയേ മതിയാകൂ?

അഴുക്കു ചാലുകളിലൂടെ നടക്കില്ല എന്നവര്‍ക്കു വാശി പിടിക്കാനാവില്ല. വിശുദ്ധമായ വഴികളിലൂടെ മാത്രം സഞ്ചരിക്കുന്നവരെ വിളിക്കുന്ന പേരല്ല, വിശുദ്ധര്‍ എന്നത്. എത്ര അശുദ്ധമായ വഴികളിലൂടെ നടക്കുമ്പോഴും, സ്വന്തം വിശുദ്ധി നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നവരെ വിളിക്കുന്ന പേരാണത്.

വിശുദ്ധ സ്ഥലങ്ങള്‍ തേടി നടക്കുന്നതിനേക്കാള്‍ പ്രധാനമാണ് നില്‍ക്കുന്ന സ്ഥലം വിശുദ്ധമാക്കാനുള്ള ശ്രമം? ഓരോ ഇടത്തിലും ജീവിക്കുന്ന ആളുകളുടെ വിശുദ്ധിയാണ്. ഓരോ ഇടത്തേയും വിശുദ്ധമാക്കുന്നത്്! ഇടപഴകുന്ന എല്ലാ സ്ഥലങ്ങളും പുണ്യസ്ഥലങ്ങളായും, ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും പുണ്യകര്‍മ്മങ്ങളായും മാറ്റാന്‍ കഴിഞ്ഞാല്‍, ആ അന്തരീക്ഷവും, ആവാസ വ്യവസ്ഥയും, തനിയെ വിശുദ്ധമായിക്കൊള്ളും.

വേഷവിധാനങ്ങള്‍ക്കോ, പ്രത്യക്ഷ ഭാവങ്ങള്‍ക്കോ, വിശുദ്ധിയുമായി ഒരു ബന്ധവുമില്ല. അന്തരീക വിശുദ്ധി കാത്തു സൂക്ഷിക്കാനും, കര്‍മ്മങ്ങളുടെ പവിത്രത നിലനിര്‍ത്താനും കഴിയുന്നവര്‍ക്കാണു വിശുദ്ധിയിലേക്കു വളരാനാകുക.

ദൈവം തുണയ്ക്കട്ടെ. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം.

എ വി ഇട്ടി, മാവേലിക്കര,

94950 17850 (Mob)