കൊട്ടിയൂര്‍: വൈശാഖോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് തിങ്കളാഴ്ച നടക്കും. കൂവയിലയില്‍ ബാവലിതീര്‍ഥം കൊണ്ടുപോയി സ്വയംഭൂവും പരിസരവും ശുദ്ധിയാക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്.

മണിയന്‍ ചെട്ടിയാന്റെ വിളക്കുതിരി എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തുന്നതോടെ സ്ഥാനികര്‍ ചേര്‍ന്ന് തണ്ണീര്‍ക്കുടി ചടങ്ങ് നടത്തും. തുടര്‍ന്ന് അടിയന്തിരയോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയും പടിഞ്ഞീറ്റ നമ്പൂതിരിയുമടങ്ങുന്ന സംഘം ഇക്കരെ ക്ഷേത്രത്തില്‍നിന്ന് മന്ദംചേരിയിലെത്തി കൂവയില പറിച്ചെടുക്കും. ശേഷം കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിക്കും. അത് പടീഞ്ഞീറ്റ നമ്പൂതിരി സ്വയംഭൂവില്‍ അഭിഷേകം ചെയ്യും. തുടര്‍ന്ന് സംഘം പടിഞ്ഞാറെ നടവഴി ഇക്കരെ കടക്കും. രാത്രി ആയില്ലാര്‍കാവില്‍ പൂജയും അപ്പട നിവേദ്യവും നടത്തും. ജൂണ്‍ എട്ടിന് നെയ്യാട്ടത്തോടെയാണ് വൈശാഖോത്സവം ആരംഭിക്കുന്നത്. ജൂണ്‍ 10 രാവിലെ മുതല്‍ ജൂണ്‍ 30-ന് ഉച്ചശീവേലി വരെയാണ് സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശനം.