പൊന്നാനി കൊല്ലൻ പടിയിൽ ഇലട്രോണിക്ക് സ്ഥാപനം നടത്തിവരുന്ന കളരിക്കൽ റിജേഷ് എന്ന ചെറുപ്പക്കാരന് ഒരു അത്ഭുത സിദ്ദിഖ് ഉടമയാണ്. എത്ര ഓർമ്മശക്തിയുള്ളവരും മറന്നുപോകാവുന്ന വർഷങ്ങളും പേരുകളും ഒക്കെ ഞൊടിയിടയിൽ ആണ് ഈ പൊന്നാനിക്കാരൻ പറഞ്ഞ് തീർക്കുക. വേൾഡ്കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് വേൾഡ്കപ്പ് മത്സരങ്ങൾ ഇവ നടന്നവർഷം, വിജയികൾ, കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും നിലവിലെ എംഎ‍ൽഎമാരുടെ പേരുകൾ പുതിയ എംഎ‍ൽഎ. മാരുടെയും 543 ലോക്സഭാമണ്ഡലങ്ങളുടെയും പേരുകൾ ഇവയെല്ലാം കാണാതെ പറയാൻ ഈ ചെറുപ്പക്കാരന് മിനിറ്റുകൾ മതി.

മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളും ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്ത് റിജേഷ് വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ മലയാളത്തിലെ സൂപ്പർതാരം മോഹൻലാലിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും അവ റീലിസ് ചെയ്ത വർഷങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തിരിക്കുകയാണ് റിജേഷ്.

മോഹൻലാൽ എന്ന അഭിനയ പ്രതിഭയോട് കുട്ടിക്കാലം മുതലുള്ള ആരാധനയിലാണ് റിജേഷ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും മനസ്സിൽ അടുക്കിവയ്ക്കാൻ തുടങ്ങിയത്. ഓരോ സിനിമകളുടെയും സംവിധായകരുടെ പേരും ഗാനരചയിതാക്കളും ഗായകരും വരെ റിജേഷിന് മനഃപാഠമാണ്. ഒറ്റശ്വാസത്തിൽ മോഹൻലാലിനു മുൻപിൽ മുഴുവൻ സിനിമകളുടെയും പേരും വർഷവും പറയണമെന്ന മോഹം വന്നത് ഒരു വർഷം മുൻപാണ്. എന്തായാലും കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും ആ മോഹം സഫലമായ ത്രില്ലിലാണ് റിജേഷ് ഇപ്പോൾ.

ചുരുങ്ങിയ ദിവസം കൊണ്ട് റിജേഷ് സിനിമകളും വിവരങ്ങളും സ്വായത്തമാക്കിയ ശേഷം ലാലേട്ടനെ കണ്ടുകിട്ടാനുള്ള കാത്തിരിപ്പായിരുന്നു. ഇതിനു മുൻപ് രണ്ടുതവണ കാണാൻ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഇന്നലെ മലമ്പുഴയിലെ ഡാമിനടുത്തുള്ള താമസ സ്ഥലത്തുവച്ചാണ് താരത്തെ റിജേഷ് കണ്ടത്. റിജേഷിന്റെ പ്രകടനം കണ്ട് പ്രത്യേകം അഭിനന്ദിച്ച് ആശംസാകത്തും നൽകിയാണ് അദ്ദേഹം തിരിച്ചയച്ചത്.

തന്റെ 332 സിനിമകൾ റിലീസ് വർഷമടക്കം ഒറ്റശ്വാസത്തിൽ റിജേഷ് പറഞ്ഞു തീർത്ത്ത് കേട്ടപ്പോൾ താരവും ശരിക്കും ഞെട്ടിയിരിക്കുകയാണ്.പൊന്നാനി കൊല്ലൻ പടിയിൽ ഇലട്രോണിക്ക് സ്ഥാപനം നടത്തിവരുന്ന ഇദ്ദേഹത്തിന് പൊന്നാനി താലൂക്കിലേതടക്കം വിവിധസർക്കാർ ഓഫീസുകളിലെ ലാൻഡ് ഫോൺ നമ്പറുകളും മൊബൈൽ നമ്പറുകളും അടക്കം മുന്നൂറോളം ഫോൺ നമ്പറുകൾ കാണാതെ പറയും. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും ഹിന്ദി സിനിമകളെക്കുറിച്ചും ഞൊടിയിടയിൽ കാണാപ്പാഠം പറയുന്ന പിതാവ് ശങ്കരൻകുട്ടിയിൽനിന്നാണ് റിജേഷ് ഈ കഴിവ് ലഭിച്ചിരിക്കുന്നത്.