കൊച്ചി: കെ റെയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് തന്നെ പരിഹസിച്ച കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് മറുപടിയുമായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി. പാന്റ്‌സ് ഭീകര ആയുധമാണ്. ശുംഭശിരോമണി ജയരാജൻ എന്ന് റിജിൽ ഫേസ്‌ബുക്കിൽ കുറിച്ചു. പാന്റ്‌സിട്ട് നിൽക്കുന്ന ചിത്രവും പരിഹാസത്തിനൊപ്പം ചേർത്തിട്ടുണ്ട്.

ഏരിയാതല സംഘാടകസമിതി രൂപീകരണ യോഗത്തിൽ സംസാരിക്കവെയാണ് റിജിലിന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് ജയരാജൻ രംഗത്തെത്തിയത്. സാധാരണഗതിയിൽ മുണ്ടും ഷർട്ടും ധരിക്കുന്ന റിജിൽ കഴിഞ്ഞ ദിവസം സിൽവർലൈൻ പദ്ധതിയുടെ ജനസമക്ഷം പരിപാടിക്കെതിരായ പ്രതിഷേധത്തിനെത്തിയത് പാന്റ് ധരിച്ചായിരുന്നു. ഇതിനെതിരെയാണ് പരിഹാസവുമായി എംവി ജയരാജൻ രംഗത്തെത്തിയത്.

'സിസിടിവിയിൽ നോക്കുന്ന സമയത്ത് എന്തോ മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തൻ, ആ കുറ്റി നോക്കുമ്പോൾ പാന്റിൽ. കള്ളസുഭർ. സാധാരണ മുണ്ടും ഷർട്ടും ആ. ഖദര് മാത്രം ആ.അന്ന ഖദറേ ഇല്ല. ഞാൻ പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല, വേറെ ആരോന്ന് പറഞ്ഞു. മുഖം നോക്കിയപ്പോൾ റിജിൽ മാക്കുറ്റിയെന്നെ. നോക്കുമ്പോൾ പാന്റിൽ. ധൈര്യം വേണ്ടെടോ പോകുമ്പോൾ. കള്ളന്മാരെ പോലെയാണോ പോന്നേ..' എംവി ജയരാജൻ പറഞ്ഞു.

പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് എം വിജയരാജൻ ആരോപിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചവർ സമരക്കാരല്ല, കാറിലെത്തിയ ഗുണ്ടകളാണ്. ജനാധിപത്യപരമായ രീതിയിൽ നടത്തുന്ന സമരത്തെ ആരും എതിർക്കില്ല. പല സംഘടനകളും പല വിഷയങ്ങളിലും ഇതിനുമുമ്പും സമരങ്ങൾ നടത്തിയിട്ടുണ്ട്. അക്രമം നടത്താനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.കണ്ണൂരിൽ മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത പരിപാടിയിലേക്കാണ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയത്.