മുംബൈ: സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്റിനിടെ സ്റ്റംപ് പിടിച്ചെടുത്ത കേരള താരങ്ങളുടെ സംസാരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കേരളാ ടീമിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെ നായകൻ സഞ്ജു സാംസൺ നോൺസ്‌ട്രൈക്കർ എൻഡിലുള്ള സച്ചിൻ ബേബിയോട് മലയാളത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സ്റ്റംപിൽ ഘടിപ്പിച്ചുള്ള മൈക്കിലൂടെയാണ് താരങ്ങളുടെ സംഭാഷണം പുറത്തായത്.

ബാറ്റിംഗിനിടെ ക്യാപ്റ്റൻ സഞ്ജു സാംസാണിന്റെ 'ഡയലോഗാണ്' ഇതിൽ ഏറ്റവും സൂപ്പർ ഹിറ്റായത്. 10-ാം ഓവറിലെ ആദ്യ പന്തിന് ശേഷമായിരുന്നു സഞ്ജുവിന്റെ ഡയലോഗ്. നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന സച്ചിൻ ബേബിയോട് 'കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കണത് കണ്ടില്ലേ' എന്നായിരുന്നു സഞ്ജു പറഞ്ഞത്. സ്റ്റംപ് മൈക്ക് ഇത് കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.

തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു വാക്ക് പാലിച്ചതോടെയാണ് സംഭാഷണം ഹിറ്റായത്.

പുതുച്ചേരിക്കെതിരെ ആറു വിക്കറ്റിനാണ് കേരളം ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 138 റൺസെടുത്തു. കേരളം പത്ത് പന്തുകൾ ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 26 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറർ.

വിഷ്ണു വിനോദ് (11 പന്തിൽ ഒരു ഫോർ സഹിതം 11), സൽമാൻ നിസാർ (18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20) എന്നിവർ പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ (18 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 30), റോബിൻ ഉത്തപ്പ (12 പന്തിൽ മൂന്നു ഫോറുകൾ സഹിതം 21), സച്ചിൻ ബേബി (19 പന്തിൽ 18) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഏഴു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഔദ്യോഗിക ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ മുൻ താരം എസ്. ശ്രീശാന്തിനുള്ള മികച്ച വരവേൽപ്പ് കൂടിയായി മാറി കളിയിലെ വിജയം. ഐപിഎൽ വിവാദങ്ങളും വിലക്കും തീർത്ത സുദീർഘമായ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്ത് തന്റെ എട്ടാമത്തെ പന്തിൽ വിക്കറ്റ് നേടിയിരുന്നു. പുതുച്ചേരിയുടെ ഫാബിദ് അഹമ്മദിനെ (10) ക്ലീൻ ബൗൾ ചെയ്തു. വേഗവും വൈവിധ്യവും നിറഞ്ഞ പന്തുകളിലൂടെ ശ്രീശാന്ത് ശ്രദ്ധയാകർഷിച്ചു.നാല് ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത അതിഥി താരം ജലജ് സക്സേനയാണ് കേരള ബോളർമാരിൽ കൂടുതൽ തിളങ്ങിയത്.