ന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന്റെ വാദത്തെ ശക്തമായി ഖണ്ഡിച്ചുകൊണ്ട് ശങ്കരാചാര്യർ രംഗത്ത്. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന വാദത്തിൽ യാതൊരു യുക്തിയുമില്ലെന്ന് ദ്വാരക-ശാരദ പീഠത്തിലെ ശങ്കരാചാര്യർ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഇത്തരമൊരു വാദം സമൂഹത്തിന്റെ ഘടനയെത്തന്നെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേദങ്ങളിലും ശാസ്ത്രങ്ങളിലും വിശ്വാസമുള്ളയാളാണ് യഥാർഥ ഹിന്ദു. ഖുറാൻ വായിക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നവരാണ് മുസ്ലീങ്ങൾ. ക്രിസ്ത്യാനികൾ ബൈബിൾ പിന്തുടരുന്നു. അവരെല്ലാം ഹിന്ദുക്കളാണെന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ല. അങ്ങനെ നിലപാടെത്താൽ അത് സമൂഹത്തെ തകർക്കുകയും ചെയ്യും. ശങ്കരാചാര്യർ പറഞ്ഞു. ഈയാഴ്ചയാദ്യം ത്രിപുരയിൽ സംസാരിക്കവെയാണ് ഇന്ത്യയിലെ മുസ്ലീങ്ങളും ഹിന്ദുക്കളാണെന്ന് മോഹൻ ഭാഗവത് പ്രഖ്യാപിച്ചത്.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിലും ആർ.എസ്.എസിന്റെ നിലപാടുകൾക്ക് വിരുദ്ധമാണ് ശങ്കരാചാര്യരുടെ നിലപാട്. രാഷ്ട്രീയപാർട്ടികൾക്ക് ക്ഷേത്രം നിർമ്മിക്കാൻ അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യർക്കും മതപുരോഹിതന്മാർക്കുമാണ് അമ്പലം പണിയാനുള്ള അവകാശം. ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ സർക്കാരിനും അമ്പലം പണിയാൻ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളിൽ ബിജെപി കൃത്രിമം കാട്ടിയെന്ന ആരോപണങ്ങൾ നിലനിൽക്കെ, ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളെയും ശങ്കരാചാര്യർ തള്ളിപ്പറഞ്ഞു. ബാലറ്റ് പേപ്പറുകളെയാണ് താൻ കൂടുതൽ വിശ്വസിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. രാഷ്ട്രീയ പാർട്ടികളിലേറെയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് എതിരാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അക്കാര്യത്തിൽ വാശി പിടിക്കരുതെന്ന് ശങ്കരാചാര്യർ പറഞ്ഞു.