- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി നേതാവിന്റെ മകളുടെ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട ശശി; പഴയ ജില്ലാ സെക്രട്ടറിക്ക് തുണയാകുന്നത് പിജെ ആർമിയോടുള്ള മുഖ്യന്റെ പക; ശശിയും പാനോളി വൽസനും സംസ്ഥാന സമിതിയിൽ; കണ്ണൂരിൽ പിണറായി കളം പിടിക്കുമ്പോൾ
കൊച്ചി: പാർട്ടി നേതാവിന്റെ മകളുടെ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട പി ശശി സിപിഎം സംസ്ഥാന സമിതിയിൽ മടങ്ങിയെത്തി. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയാണ് ശശി. പിജെ ആർമ്മിയ്‌ക്കെതിരെ അതിശക്തമായ നിലപാട് എടുക്കുന്ന നേതാവാണ് ശശി. ഇതാണ് ശശിയെ സംസ്ഥാന സമിതിയിലെത്തിക്കുന്നത്. കണ്ണൂരിൽ ഇനി പിണറായി പക്ഷത്തെ കരുത്തനായി ശശി മാറും.
കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം എന്നിവരും സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളാകും. ഇവർക്ക് പുറമെ ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ എ.എ. റഹീം, ജില്ല സെക്രട്ടറിമാരായ എ.വി റസൽ, ഇ.എൻ സുരേഷ് ബാബു, സി.വി വർഗീസ് എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തും. കെ അനിൽകുമാറും രാജു എബ്രഹാമും സംസ്ഥാന സമിതിയിൽ പുതുമഖുങ്ങളാണ്. 89 അംഗ സംസ്ഥാന സമിതിയിൽ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം ഉണ്ട്. വി.പി.സാനു, പനോളി വൽസൻ, പി.ശശി, കെ.എസ്.സലീഖ, ഒ.ആർ.കേളു, വി.ജോയി എന്നിവരെ ഉൾപ്പെടുത്തി. മന്ത്രി ആ .ബിന്ദു ക്ഷണിതാവാണ്.
വൽസൻ പനോളിയും കണ്ണൂരിലെ പിണറായിയുടെ വിശ്വസ്തനാണ്. പാനോളിക്കെതിരെ പല ആരോപണങ്ങൾ കോൺഗ്രസ് ഉയർത്തിയിരുന്നു.
സി.പി. എം സംസ്ഥാന നേതൃനിരയിലേക്ക് കണ്ണൂരിൽ നിന്നും പുതിയൊരു നേതാവ് കൂടി എത്തുകയാണ്. കൂത്തുപറമ്പ് സ്വദേശിയായ വത്സൻ പനോളി റെയ്ഡ്‌കോ ചെയർമാൻ കൂടിയാണ്. പാർട്ടി കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു മുമ്പ് വത്സൻ പനോളി. ആർ. എസ്. എസുമായി നിരന്തരം സംഘർഷമുണ്ടായിരുന്ന കാലത്ത് കൂത്തുപറമ്പ് ഏരിയയിൽ പാർട്ടിയെ നയിച്ചിരുന്നത് വത്സൻ പനോളിയാണ്. ഇക്കാലത്ത്് ഏറ്റവും കൂടുതൽ വധഭീഷണിയുയർന്ന നേതാവും വത്സൻ പനോളിയായിരുന്നു. നിരവധി തവണയാണ് തലനാരിഴയ്ക്കു വധശ്രമങ്ങളിൽ നിന്നും ഈ നേതാവ് രക്ഷപ്പെട്ടത്. വിദ്യാർത്ഥി നേതാവായിരുന്ന കെ.വി സുധീഷ് കൊല്ലപ്പെട്ട രാത്രിയിൽ അക്രമികൾ ആദ്യം തേടിയത് വത്സൻ പനോളിയെ തെരഞ്ഞായിരുന്നു.
എന്നാൽ രഹസ്യവിവരം ലഭിച്ചതനുസരിച്ച് അന്ന് വീട്ടിൽ നിന്നും മാറി നിന്നതിനാലാണ് വത്സൻ പനോളി വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്. പി.ജയരാജന്റെ നിഴലുപോലെ നടന്നിരുന്ന നേതാക്കളിലൊരാളായിരുന്നു വത്സൻ പനോളി. ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായ വേളയിലാണ് പനോളിയും ജില്ലാസെക്രട്ടറിയേറ്റിലെത്തുന്നതും കർഷക സംഘത്തിന്റെ ചുമതല നൽകുന്നതും. പിന്നീട് വൻ വ്യവസായ സംരഭമായ റെയ്‌ഡോ ചെയർമാനായും പാർട്ടി അദ്ദേഹത്തെ നിയോഗിച്ചു. ഇതിനിടെ വ്യക്തിപൂജ വിവാദത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും പി.ജയരാജനും തമ്മിൽ അകന്നതോടെ പിണറായിയുടെ അതീവ വിശ്വസ്തരുടെ പട്ടികയിൽ ഇടം നേടാൻ വത്സൻ പനോളിക്ക് കഴിഞ്ഞു. ഇതോടെ പി.ജയരാജനുമായി ക്രമേണ അകലുകയും ചെയ്തു.
ജയരാജൻ പാർട്ടി ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞപ്പോൾ കൂടുതൽ അപ്രമാദിത്വം വത്സൻ പനോളിക്ക് ലഭിച്ചു. കണ്ണൂരിൽ പി.ജയരാജനു പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശിർവാദത്തോടെ ഉയർത്തപ്പെട്ട നേതാവായിരുന്നു വത്സൻ പനോളി. ഇപ്പോൾ സംസ്ഥാന തലത്തിൽ തന്നെ ഇദ്ദേഹത്തിന്റെ പാർട്ടിയുടെ ഏറ്റവും കരുത്തേറിയ വർഗബഹുജനസംഘടനയായ കർഷക സംഘത്തിന്റെ ചുമലത നൽകിയതോടെ പ്രാധാന്യവും കൂടി. കൂത്തുപറമ്പിലെ മൻസൂർ വധത്തിന് പിന്നിൽ പാനോളിയാണെന്ന് കെ സുധാകരൻ ആരോപിച്ചിരുന്നു. ഇത് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വഴിവച്ചു. രാജ്യസഭാ അംഗമായ കെ ശിവദാസന്റെ ഭാര്യാ പിതാവ് കൂടിയാണ് പനോളി വൽസൻ.
പ്രായപരിധി കടുപ്പിക്കുന്നതിന്റെ ഭാഗമായി മുൻ മന്ത്രി ജി സുധാകരൻ അടക്കം 13 പേരെ സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണ പിള്ള, കെ പി സഹദേവൻ എന്നിവരും ഒഴിവാക്കപ്പെട്ടവരിലുണ്ട്. 89 അംഗങ്ങളാണ് പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പുതിയ സംസ്ഥാന സമിതിയിൽ ഇളവ് നൽകിയിരിക്കുന്നത്.
സുധാകരന് പ്രായപരിധി ഇളവ് ലഭിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സമിതിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയ സുധാകരന് പുതിയ ചുമതല നൽകുമെന്നാണ് വിവരം. പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല നൽകാനാണ് സാധ്യത. 75 വയസ്സുള്ള സുധാകരന് പ്രായ പരിധിയിൽ ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു സുധാകരൻ തന്നെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയത്. ഇത് കൂടി പരിഗണിച്ചാണ് ഒഴിവാക്കൽ.