ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന വി.കെ. ശശികലയുടെ ഉമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ശശികലയുടെയും അവരുടെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് അധികൃതർ പരിശോധന നടത്തിയത്.

ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരൻ വിജയിച്ചതിന് പിന്നാലെയാണ് നടപടി എന്നത് ശ്രദ്ധേയമാണ്. മിഡാസ് ഡിസ്റ്റിലറീസ്, സായ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശശികലയുടെ മരുമകൻ കാർത്തികേയന്റെ അഡയാറിലെ വസതി, കോയമ്പത്തൂരിലുള്ള കോളജ്, അതിന്റെ ലോക്കർ എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത്.

കഴിഞ്ഞമാസവും ഇവിടങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ശശികലയുടെ കുടുംബം നടത്തിയിട്ടുള്ള അനധികൃത നിക്ഷേപങ്ങളുടെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഏകദേശം 1430 കോടിയുടെ അനധികൃത നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. നോട്ട് അസാധുവാക്കൽ സമയത്ത് മിഡാസ് ഡിസ്റ്റലറി 500,1000 രൂപകളുടെ നോട്ടുകൾ സ്വർണമുൾപ്പെടെയുള്ള നിക്ഷേപങ്ങളാക്ക് മാറ്റിയെന്ന് ആദായനികുതി വകുപ്പ് പറയുന്നു.