ദമ്മാം: ഗള്‍ഫില്‍ ജോലിയിലിരിയ്‌ക്കേ അപകടമോ, അസുഖമോ കാരണം മരണമടയുന്ന പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്ക്, കേന്ദ്ര,കേരള സര്‍ക്കാരുകള്‍ ധനസഹായം നല്‍കണമെന്ന് നവയുഗം സാംസ്‌കാരികവേദി അദാമ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഏറെ കുടുംബപ്രാരാബ്ധങ്ങള്‍ ചുമക്കുന്ന സാധാരണക്കാരാണ് ഗള്‍ഫ് പ്രവാസികളില്‍ ഭൂരിപക്ഷവും. കുടുംബങ്ങളുടെ അത്താണിയായ അത്തരം പ്രവാസികള്‍ മരണമടയുമ്പോള്‍ നാട്ടിലെ കുടുംബം സാമ്പത്തികപ്രതിസന്ധിയില്‍ ആകുന്നത് സ്വാഭാവികമാണ്. അത്തരം കുടുംബങ്ങളെ സഹായിയ്ക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ വകയായി കുടുംബ ധനസഹായം നല്‍കണമെന്ന് നവയുഗം അദാമ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

മുഹമ്മദ് ഷിബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ നവയുഗം സാംസ്‌കാരിക വേദി അദാമ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു.

സാബു വര്‍ക്കല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.നവയുഗം ജനറല്‍ സെക്രെട്ടറി സെക്രട്ടറി എം എ വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ഗോപകുമാര്‍, തമ്പാന്‍ നടരാജന്‍ തുടങ്ങിയവര്‍ ആശംസപ്രസംഗം നടത്തി.

പുതിയ യൂണിറ്റ് ഭാരവാഹികളായി സത്യന്‍ കുണ്ടറ (രക്ഷാധികാരി), മുഹമ്മദ് ഷിബു (പ്രഡിഡന്റ്), സുരേഷ് കുമാര്‍ (വൈ പ്രസിഡന്റ്), സാബു വര്‍ക്കല (സെക്രട്ടറി), റഷീദ് ഓയൂര്‍ (ജോ സെക്രട്ടറി), രാജ് കുമാര്‍ (ഖജാന്‍ജി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന് ഇര്‍ഷാദ് സ്വാഗതവും, റഷീദ് ഓയൂര്‍ നന്ദിയും പറഞ്ഞു