ദമ്മാം: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയുടെയും, വാഴൂര്‍ സോമന്‍ എം.എല്‍.എ യുടെയും നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. പൊതുജീവിതത്തില്‍ മാതൃകകള്‍ തീര്‍ത്ത, ജനകീയരായ രണ്ടു മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാക്കളെയാണ് അടുത്തടുത്ത ദിവസങ്ങളിലായി ജനാധിപത്യ ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

2012 മുതല്‍ 2019 വരെ സി.പി.ഐയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിയ്ക്കുകയും,രണ്ടു തവണ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ലോകസഭാംഗം എന്ന നിലയില്‍ പ്രവര്‍ത്തിയ്ക്കുകയും ചെയ്തിട്ടുള്ള സുധാകര്‍ റെഡ്ഢി ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന ജനകീയ നേതാക്കളില്‍ ഒരാളായിരുന്നു. വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങളില്‍ തുടങ്ങി എ.ഐ.എസ്.എഫ് ജനറല്‍ സെക്രട്ടറി, എ.ഐ.വൈ.എഫ്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സി.പി.ഐ ആന്ധ്ര സംസ്ഥാന സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളിലൊക്കെ തിളങ്ങിയ അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ തിളക്കങ്ങള്‍ക്ക് പുറകെ പോകാതെ തൊഴിലാളികള്‍ക്കും, പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പൊതുപ്രവര്‍ത്തനത്തിലാണ് എന്നും ശ്രദ്ധ കേന്ദ്രീകരിച്ചത്.

തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന വാഴൂര്‍ സോമന്‍, ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ അദ്ദേഹം, ദുരവസ്ഥയില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനായി തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പോലീസുകാരുടെയും കമ്പനി ഗുണ്ടകളുടെയും ക്രൂരമായ മര്‍ദ്ദനങ്ങളെ നേരിട്ടു കൊണ്ടും അദ്ദേഹം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പൊരുതി. സംഘടനാ പ്രവര്‍ത്തകനും ജനപ്രതിനിധിയുമായി ആത്മാര്‍ഥവും ജനകീയവുമായ ഇടപെടലുകളാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ നടത്തിയത്. തൊഴിലാളികളുടെയും സാധാരണക്കാരുടെയും വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിലും പരിഹാരം കാണുന്നതിലും അദ്ദേഹം സവിശേഷ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

മാതൃകാപരമായ പൊതുജീവിതം നയിച്ച ഈ രണ്ടു കമ്മ്യുണിസ്റ്റ് നേതാക്കളുടെയും വേര്‍പാട് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും, അവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വേദനയില്‍ ഒപ്പംചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.