ജിദ്ദ: സൗദി അറേബ്യയിലെ വെസ്റ്റേണ്‍ പ്രൊവിന്‍സില്‍ കോണ്‍സുല്‍ ജനറലായി സേവനം അനുഷ്ടിച്ചു കാലാവധി അവസാനിച്ചു മടങ്ങുന്ന മുഹമ്മദ് ഷാഹിദ് ആലമിന് ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഊഷ്മളമായ യാത്രയയപ്പ് നല്‍കി. കോണ്‍സുല്‍ ജനറലായി മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ലണ്ടനിലേക്ക് ഹൈക്കമീഷണറായി സ്ഥാനകയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജിദ്ദയോട് വിടവാങ്ങുന്നത്. ഇന്ത്യന്‍ പ്രവാസികളേയും ഹജജിനും ഉംറക്കുമായി എത്തിച്ചേരുന്ന പരശ്ശതം തീര്‍ത്ഥാടകരേയും സേവിക്കാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലാണ് ജിദ്ദ വിടുന്നതെന്ന് ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

പ്രദേശിക വാര്‍ത്താമാധ്യമങ്ങളുടെ പ്രസക്തി മുമ്പെന്നെത്തെക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നും മലയാള വാര്‍ത്താ മാധ്യമങ്ങള്‍ അവയുടെ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുന്നതായി കോണ്‍സുല്‍ ജനറല്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക സോഴ്സുകളില്‍ നിന്നല്ലാതെയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോണ്‍സുലേറ്റില്‍ നിന്നും യഥാസമയങ്ങളില്‍ കൃത്യമായി ലഭിച്ചതിനാല്‍ അത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് പെട്ടെന്ന് എത്തിക്കാന്‍ സാധിച്ചതായി ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഭാരവാഹികളും അഭിപ്രായപ്പെട്ടു.
കോണ്‍സുലേറ്റ് ചേമ്പറില്‍ നടന്ന ലഘുചടങ്ങില്‍ ജിദ്ദ ഇന്ത്യ മീഡിയ ഫോറം ആക്ടിംങ്ങ് പ്രസിഡന്റ് ഇബ്രാഹീം ശംനാട് കോണ്‍സുല്‍ ജനറലിനുള്ള ഉപഹാരം കൈമാറി. ഹസ്സന്‍ ചെറൂപ്പ, ജലീല്‍ കണ്ണമംഗലം, സാദിഖലി തുവ്വൂര്‍, സുല്‍ഫിക്കര്‍ ഒതായി, പി.കെ സിറാജ്, കെ.സി ഗഫൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.