തിരുവനന്തപുരം: കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) വര്‍ധിക്കുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കല്‍. രോഗം പടരുന്നതിനുള്ള കാരണം കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ലെന്നും, പ്രധാന കാരണം മാലിന്യം വലിച്ചെറിയുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഏകദേശം 140 പേരെയാണ് ഇതുവരെ കേരളത്തില്‍ ഈ രോഗം ബാധിച്ചത്, ഇതില്‍ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പരിസര ശുചിത്വമില്ലായ്മയാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമെന്ന് ഡോ. ചിറയ്ക്കല്‍ ചൂണ്ടിക്കാട്ടി. കുളങ്ങളിലും പുഴകളിലും അറവുമാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ എന്നിവ തള്ളുന്നതിന്റെ ഫലമാണ് ഇത്. കഴിഞ്ഞ 20-30 വര്‍ഷങ്ങള്‍ക്കിടെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന രോഗങ്ങള്‍ വര്‍ധിക്കുന്നത് ശുചിത്വമില്ലായ്മയുടെ സൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളും തെരുവ് നായകളുടെ സാന്നിധ്യവും ശുചിത്വമില്ലായ്മയുടെ ഭാഗമായി അദ്ദേഹം പരാമര്‍ശിച്ചു. ഈ പ്രശ്‌നം പരിഹരിക്കേണ്ടത് സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണെന്നും, ഡോക്ടര്‍മാരുടെ തലയില്‍ വെട്ടിയിട്ട് കാര്യമില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു. രോഗപ്രതിരോധത്തിനും ശുചിത്വത്തിനും ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത്.

ഹാരിസ് ചിറയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അമീബിക് മസ്തിഷ്‌ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു, 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്‌നാട്ടിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസര്‍ച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയല്‍ തന്നെ. കഴിഞ്ഞ 20-30 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങള്‍ക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്.

കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാല്‍ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങള്‍, തെരുവ് നായകള്‍ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.