പെന്‍സില്‍വാനിയ: ആ കാഴ്ച നേരിട്ടുകണ്ടവര്‍ ഭയന്നു നിലവിളിച്ചു. പെന്‍സില്‍വാനിയയില്‍ ഒരു പാര്‍ക്കിലെ മോണോ റെയില്‍ ട്രാക്കില്‍ മരണത്തെ മുഖാമുഖം കണ്ട് ഒരു കൊച്ചുകുട്ടി. അതി സാഹസികമായാണ് കുട്ടിയെ ഒരാള്‍ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഒരു പാര്‍ക്കില്‍ ഭീതിജനകമായ സംഭവം അരങ്ങേറിയത്.

മോണോ റെയില്‍ ട്രാക്കിലൂടെ ഒരു കൊച്ചുകുട്ടി ഏകനായി കാണപ്പെട്ടതിന്റെ വീഡിയോ പ്രചരിച്ചതോടെ വ്യാപകമായി ഭീതി പരത്തി. ഹെര്‍ഷേ പാര്‍ക്കിലാണ് മോണോ റെയില്‍ ട്രാക്കിലൂടെ ഒരു കുട്ടി തപ്പിത്തടഞ്ഞ് നടക്കുന്നതായി പലരും കണ്ടത്. പലരും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

നിരവധി പേരാണ് കുട്ടിയെ രക്ഷിക്കാനായി സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയത്. മാതാപിതാക്കളുടെ സമീപത്തുനിന്നും കുട്ടിയെ കാണാതാവുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ കാണാതായതായി അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ആണ്‍കുട്ടിയെ അന്വേഷിച്ചു നടക്കുമ്പോള്‍, അവന്‍ മോണോറെയില്‍ യാത്രയ്ക്കായുള്ള സ്ഥലത്തേക്ക് എത്തുകയായിരുന്നു. ആ സമയത്ത് അവിടം അടച്ചിരുന്നുവെന്ന് ഹെര്‍ഷെപാര്‍ക്ക് വക്താവ് പറഞ്ഞു. കുട്ടി ഏകദേശം 20 മിനിട്ടോളം അടച്ചിട്ട സ്റ്റേഷനില്‍ തന്നെ തുടര്‍ന്നു. പിന്നീടാണ് ട്രാക്കിലൂടെ നടക്കാന്‍ തുടങ്ങിയത്.

സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ദൃശ്യങ്ങളില്‍, പാര്‍ക്ക് മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്ന വളരെ ഉയരത്തിലുള്ള ട്രാക്കിലൂടെ കുട്ടി നടക്കുന്നതായി കാണാം. ആളുകളുടെ നിലവിളി ശബ്ദം കേട്ട് ആ കുട്ടി കൈകള്‍ ചെവിയില്‍ പൊത്തിപ്പിടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങിയിരുന്നു. പെട്ടെന്ന് തന്നെ ഒരാള്‍ ഭക്ഷണ സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയില്‍ കയറി, ട്രാക്കിലേക്ക് ചാടി കുട്ടിയെ പിടിക്കുകയും തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു.

വൈകുന്നേരം അഞ്ചരയോടെ കുട്ടിയെ സുരക്ഷിതമായി കുടുംബത്തെ ഏല്‍പ്പിച്ചു എന്നും രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കൊന്നും ഏറ്റിട്ടില്ല എന്നും പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. കുട്ടിയെ സാഹസികമായി രക്ഷിച്ച വ്യക്തിയെ എല്ലാവരും ചേര്‍ന്ന് അഭിനന്ദിക്കുകയും ചെയ്തു.

ഹെര്‍ഷെപാര്‍ക്കിലെ വേവ് പൂളിലെ തിരക്കേറിയ പ്രദേശത്ത് ഒമ്പത് വയസ്സുള്ള ഒരു പെണ്‍കുട്ടി ഒരു മാസം മുമ്പാണ് മരിച്ചത്. അതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. കുട്ടിയുടെ മരണം എങ്ങനെയാണ് ഉണ്ടായത് എന്ന് കാര്യത്തില്‍ ഇപ്പോഴും കൃത്യമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇപ്പോഴും അന്വേഷണം തുടരുകയാണ് എന്നാണ് പോലീസും വ്യക്തമാക്കിയിട്ടുള്ളത്.