കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിമര്‍ശനാത്മക കവിതയുമായി ടി സിദ്ധിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നീസ. തന്റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ഷറഫുന്നീസയുടെ കവിത. ഗര്‍ഭപാത്രത്തില്‍ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ... നീ ഇത്രയും ക്രൂരനോ? എന്നാണ് കവിതയിലെ വരി. 'പൊളിഞ്ഞ ഗര്‍ഭപാത്രത്തിന്റെ നിലവിളി-സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ നീ ഇത്രയും ക്രൂരനോ?. നീയും ഒരു അമ്മയുടെ ഉദരത്തില്‍ ജന്മം കൊണ്ട മഹാപാപിയോ?ഒരു പാവം പെണ്ണിന്റെ ഹൃദയം പതിയെ തൊട്ട്, പ്രണയം പുലമ്പി കടിച്ചു പറിച്ചത് ജീവനുള്ള മാംസപിണ്ഡം ആയിരുന്നു. കാര്‍ക്കിച്ച് തുപ്പിയത് വിശുദ്ധ വസ്ത്രത്തിലുമായിരുന്നു'വെന്നെല്ലാമാണ് കവിതയിലെ വരികള്‍. കവിതയിലുടനീളം രാഹുലിന്റെ ലൈംഗിക വൈകൃതത്തിനെതിരെയുള്ള രോഷം പ്രകടമാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങള്‍ ശക്തിപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ടി സിദ്ദിഖിന്റെ ഭാര്യയുടെ കവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികള്‍ ആണ് കവിതയുടെ പ്രമേയമെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? എന്നാണ് ടി സിദ്ദിഖിന്റെ ഭാര്യയായ ഷറഫുന്നീസ കവിതയിലൂടെ ചോദിക്കുന്നത്. അവളെ തളക്കാന്‍ ശ്രമിച്ച ചോരപുരണ്ട നിന്റെ പല്ലുകള്‍ക്ക് ദൈവം ഒരിക്കലും ശക്തി തരില്ലെന്നും നിന്നില്‍ സേവനം ചെയ്തത് സാത്താനായിരുന്നു എന്നും ഷറഫുന്നീസ കുറിക്കുന്നുണ്ട്.

ഷറഫുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പ്....

ചുറ്റും

വിഷം തൂകിയ പാമ്പുകള്‍

എന്നെ

വരിഞ്ഞുമുറുക്കുന്നു...

ഉറക്കം എനിക്ക്

അന്യമായി തീരുന്നു.

പൊളിഞ്ഞ ഗര്‍ഭപാത്രത്തിന്റെ

നിലവിളി

സ്വപ്നങ്ങളെ

ചാലിച്ച പിഞ്ചു പൂവിനെ

പിച്ചിച്ചീന്തിയ കാപാലികാ,

നീ ഇത്രയും ക്രൂരനോ?

ഗര്‍ഭപാത്രത്തില്‍

കയ്യിട്ടു

ഞെരടി,

ചോര കുടിച്ച രക്തരാക്ഷസാ...

നീ ഇത്ര ക്രൂരനോ?

നീയും ഒരു അമ്മയുടെ

ഉദരത്തില്‍ ജന്മം കൊണ്ട

മഹാപാപിയോ?

ഒരു പാവം പെണ്ണിന്റെ

ഹൃദയം പതിയെ തൊട്ട്,

പ്രണയം പുലമ്പി

കടിച്ചുപറിച്ചത്

ജീവനുള്ള മാംസപിണ്ഡം

ആയിരുന്നു.

കാര്‍ക്കി തുപ്പിയത്

വിശുദ്ധ വസ്ത്രത്തിലുമായിരുന്നു...

ചീന്തിയ ചിറകുമായി

ആത്മാവ് വട്ടമിട്ട് പറക്കുമ്പോള്‍,

ശാന്തി കണ്ടെത്താനാകാതെ...

അവളെ തളക്കാന്‍ ശ്രമിച്ച

ചോരപുരണ്ട നിന്റെ

പല്ലുകള്‍ക്ക്

ദൈവം ഒരിക്കലും

ശക്തി തരില്ല.

അവിടെ നിന്നില്‍

സേവനം ചെയ്തത്

സാത്താനായിരുന്നു.

ഇത്

രക്തത്തില്‍ എഴുതപ്പെട്ട,

ചോര പൊടിഞ്ഞ

ആത്മാവിന്റെ വിധി.