സ്‌ട്രേലിയയില്‍ ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ നിരോധനം ആരംഭിക്കുന്നതോടെ ദശലക്ഷക്കണക്കിന് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുന്നു. ടിക്ടോക്ക്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ്, യൂട്യൂബ്, സ്നാപ്പ് ചാറ്റ്, റെഡിറ്റ്, കിക്ക്, ട്വിച്ച്, ത്രെഡ്സ് എന്നിവയുള്‍പ്പെടെയുള്ള ആപ്പുകളില്‍ 16 വയസ്സിന് താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യണം. ഈ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ നിര്‍ദ്ദേശം പാലിക്കാത്ത പ്ലാറ്റ്‌ഫോമുകള്‍ക്ക് 49.5 മില്യണ്‍ ഡോളര്‍ വരെ പിഴ ചുമത്താം. എന്നാല്‍ ഈ നിരോധനം നടപ്പിലാക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

16 വയസ്സിന് താഴെയുള്ളവര്‍ മുഖ പ്രായ പരിശോധനയില്‍ വിജയിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. എന്നാല്‍ ആദ്യ ദിവസം മുതല്‍ നിരോധനം പൂര്‍ണമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. എക്സ് ഒഴികെയുള്ള എല്ലാ ലിസ്റ്റുചെയ്ത പ്ലാറ്റ്‌ഫോമുകളും ചൊവ്വാഴ്ചയോടെ നിരോധനം പാലിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇ-സേഫ്റ്റി കമ്മീഷണര്‍ ജൂലി ഇന്‍മാന്‍ ഗ്രാന്റ്, എക്‌സുമായി ഇത് എങ്ങനെ പാലിക്കുമെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്പനി അതിന്റെ നയം ഇനിയും ഉപഭോക്താക്കളെ അറിയിച്ചിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ 50,000 മാത്രമുള്ള ചെറിയ ഉപയോക്തൃ അടിത്തറ കാരണം ഇ-സേഫ്റ്റി പ്ലാറ്റ്‌ഫോമിനെ 'അപകടസാധ്യത കുറഞ്ഞ'തായി വിലയിരുത്തിയിട്ടും, എക്സിന്റെ ബദലായ ബ്ലൂസ്‌ക്കൈ ഇന്നലെ 16 വയസ്സിന് താഴെയുള്ളവരെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കുട്ടികള്‍ പ്രായപരിധി പരിശോധിക്കുന്നതിനും, ഫോണ്‍ നമ്പറുകള്‍ കൈമാറുന്നതിനും, അവരുടെ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുമായി ഒട്ടേറെ സമയം ചെലവഴിച്ചു എന്നാണ് കരുതപ്പെടുന്നത്.

ഓസ്‌ട്രേലിയന്‍ ചീഫ് എക്‌സിക്യൂട്ടീവും ഏജ് അഷ്വറന്‍സ് സര്‍വീസായ കെ-ഐഡിയുടെ സഹസ്ഥാപകനുമായ കീരന്‍ ഡോണോവന്‍ പറയുന്നത് ലക്ഷക്കണക്കിന് കുട്ടികള്‍ തങ്ങളുടെ സേവനം പ്രായ പരിശോധനകള്‍ നടത്താനായി പ്രയോജനപ്പെടുത്തിയിരുന്നു എന്നാണ്. സ്‌നാപ്ചാറ്റ് ഉള്‍പ്പെടെയുള്ളവര്‍ കെ-ഐഡി സേവനം ഉപയോഗിച്ചിരുന്നു. അതേ സമയം നിരോധനം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ നയത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് പങ്കിടുന്നത്. ഒരു രക്ഷിതാവ് പ്രമുഖ മാധ്യമമായ ഗാര്‍ഡിയനോട് അവരുടെ 15 വയസ്സുള്ള മകള്‍ 'വളരെ വിഷമിച്ചു' എന്ന് പറഞ്ഞു. കാരണം 'അവളുടെ 14 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള എല്ലാ സുഹൃത്തുക്കളുടെയും പ്രായം സ്‌നാപ്ചാറ്റ് 18 വയസ്സാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്'. 16 വയസ്സിന് താഴെയുള്ളവളാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ സുഹൃത്തുക്കള്‍ സംസാരിക്കാനും സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കാനും സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്നത് തുടരുമെന്നും താന്‍ ഒഴിവാക്കപ്പെടുമെന്നും' അവള്‍ ഭയപ്പെടുന്നു എന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു രക്ഷിതാവ് പറഞ്ഞത്, നിരോധനം തന്റെ കുട്ടിയെ നിയമം ലംഘിക്കാന്‍ പഠിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കിയെന്നാണ്.

പ്രായപരിധി മറികടക്കുന്നതിനുള്ള രീതികള്‍ താന്‍ അവള്‍ക്ക് കാണിച്ചുകൊടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത്. അവള്‍ക്ക് സ്വന്തമായി ഒരു മുതിര്‍ന്നവര്‍ക്കുള്ള യൂട്യൂബ് അക്കൗണ്ട് സജ്ജീകരിക്കേണ്ടി വന്നു, ടിക് ടോക്കിന്റെ പ്രായപരിധി മറികടക്കാന്‍ താന്‍ അവളെ സഹായിച്ചിട്ടുണ്ട്് ആവശ്യപ്പെടുമ്പോഴെല്ലാം അത് തുടരും എന്നും രക്ഷകര്‍ത്താവ് വ്യക്തമാക്കി. തന്റെ മകള്‍ സോഷ്യല്‍ മീഡിയയ്ക്ക് പൂര്‍ണ്ണമായും അടിമയാണ് എന്നാണ് ഒരു രക്ഷകര്‍ത്താവ് പറയുന്നത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറയുന്നത് തുടക്കം മുതല്‍ തന്നെ, ഈ പ്രക്രിയ 100% പൂര്‍ണമായിരിക്കില്ലെന്ന് തങ്ങള്‍ സമ്മതിച്ചിട്ടുണ്ട് എന്നാണ്. ഓസ്ട്രേലിയ നിയമപരമായ മദ്യപാന പ്രായം 18 ആയി നിശ്ചയിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയയുടെ കുറഞ്ഞ പ്രായം 16 ആക്കുന്നതിനെ മൂന്നില്‍ രണ്ട് വോട്ടര്‍മാരും പിന്തുണയ്ക്കുന്നുണ്ടെന്ന് അഭിപ്രായവോട്ടെടുപ്പുകള്‍ സ്ഥിരമായി തെളിയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുകയും മുന്‍ ലിബറല്‍ നേതാവ് പീറ്റര്‍ ഡട്ടണ്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്തിട്ടും, നേതാവ് സൂസന്‍ ലേ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം അടുത്തിടെ നിരോധനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേ സമയം നിരോധനം ലോകമെമ്പാടും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. മലേഷ്യ, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇക്കാര്യം നടപ്പിലാക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സമാനമായ നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരു പ്രമേയം പാസാക്കി. അതേസമയം ബ്രിട്ടീഷ് സര്‍ക്കാരിന്റെ വക്താവ് പറഞ്ഞത് 'പ്രായ നിയന്ത്രണങ്ങളോടുള്ള ഓസ്‌ട്രേലിയയുടെ സമീപനം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. സ്‌നാപ്ചാറ്റിലെ നിരോധനം ബാധകമാക്കിയ കൗമാരക്കാര്‍ അവരുടെ അക്കൗണ്ടുകള്‍ അടച്ചുപൂട്ടുന്നതിന് മുമ്പ് പ്രൊഫൈലുകളില്‍ അവരുടെ മൊബൈല്‍ നമ്പറുകള്‍ പരസ്യമായി പങ്കിട്ടിരുന്നു.