ഫ്‌ലോറിഡ: ഇന്ത്യന്‍ ബഹികാരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം-4 ദൗത്യത്തിന്റെ നാളത്തെ വിക്ഷേപണം മാറ്റി വച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദൗത്യം മാറ്റി വച്ചത്. രാജ്യാന്തര ബഹികാകാശ നിലയത്തിലേക്കുള്ള ആക്‌സിയം മിഷന്‍ മറ്റന്നാള്‍( ജൂണ്‍ 11) വൈകിട്ട് 5.30 ന് നടക്കുമെന്ന് ഐ എസ് ആര്‍ ഒ എക്‌സിലെ കുറിപ്പില്‍ അറിയിച്ചു.


ഹൂസ്റ്റണ്‍ കേന്ദ്രമായുള്ള ആക്‌സിയോം സ്‌പേസും നാസയും സംയുക്തമായുള്ള ദൗത്യം മിഷന്‍ ആകാശ് ഗംഗ എന്നും അറിയപ്പെടുന്നു. രാജ്യാന്ത്ര ബഹിരാകാശ നിലയത്തെ വട്ടം ചുറ്റുന്ന ആക്‌സിയോം-4 14 ദിവസം ചെലവഴിക്കും.

ഇത് നാലാം തവണയാണ് ദൗത്യം മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ പ്രാവശ്യം മോശം കാലാവസ്ഥയെ തുടര്‍ന്ന് ജൂണ്‍ 8 ല്‍ നിന്ന് ജൂണ്‍ 10 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ചന്ദ്രനില്‍ കാല്‍ കുത്താന്‍ വേണ്ടി നീല്‍ ആംസ്‌ട്രോങ് യാത്ര തിരിച്ച അപ്പോളോ 11 ദൗത്യത്തിന്റെ കെന്നഡി സ്‌പേസ് സെന്ററിലെ വിക്ഷേപണ സമുച്ചയത്തില്‍ നിന്നാണ് ആക്‌സിയോം 4 ദൗത്യത്തിന്റെ വിക്ഷേപണം എന്ന സവിശേഷതയുണ്ട്.

ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേശ് ശര്‍മയാെണങ്കിലും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരന്‍, അല്ലെങ്കില്‍ ഇസ്രോ അംഗം എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലാകും.

സ്പേസ് എക്സിന്റെയും നാസയുടെയും പങ്കാളിത്തത്തോടെ ആക്സിയം സ്പേസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തുന്ന ഒരു സ്വകാര്യ യാത്രയാണ് ആക്സിയം മിഷന്‍ 4. നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, ഐഎസ്ആര്‍ഒ എന്നിവയുടെ അന്താരാഷ്ട്ര സഹകരണമായ ആക്സിയം മിഷന്‍ 4-ലെ ഇന്ത്യന്‍ സാന്നിധ്യമാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല. കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ (യുഎസ്എ), മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കപു (ഹംഗറി) എന്നിവരാണ് ക്രൂവില്‍ ഉള്‍പ്പെടുന്ന മറ്റ് അംഗങ്ങള്‍.

കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങള്‍ നടത്തും. ഗഗന്‍യാന്‍, ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍ ദൗത്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മനുഷ്യരുള്‍പ്പെട്ട ബഹിരാകാശ ദൗത്യങ്ങളില്‍ വൈദഗ്ദ്ധ്യം നേടാനുള്ള അവസരമായി ഐഎസ്ആര്‍ഒ ആക്‌സിയോം ദൗത്യത്തെ ഉപയോഗിക്കുന്നു