ബീജിംഗ്: ഇലക്ട്രിക്് വാഹന വിപണിയില്‍ നിരവധി പ്രതിസന്ധികള്‍ ഉയരുമ്പോഴും അതിലൊന്നും കുലുങ്ങാതെ മുന്നോട്ട് പോകുകയാണ് ചൈനീസ് വാഹന നിര്‍മ്മാണ കമ്പനികള്‍. പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ബി.വൈ.ഡി ഇപ്പോള്‍ ഇന്‍സ്റ്റന്റ് ചാര്‍ജറുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത പെട്രോള്‍ അടിക്കുന്ന അതേ വേഗത്തില്‍ റീചാര്‍ജ്ജിംഗ് സാധ്യമാകും എന്നാണ്.

ഇത് കൊണ്ടുള്ള ഗുണം വാഹനം ഇടയ്ക്ക് നിന്നു പോകുമോ എന്ന ഭയമില്ലാതെ കാറോടിക്കാം എന്നതാണ്. ഇ്ര്രലക്ടിക്ക് വാഹന നിര്‍മ്മാണ മേഖലയില്‍, ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ലയെ ആറ്റിലെറിഞ്ഞ് മുന്നേറുന്ന ചൈനീസ് ബ്രാന്‍ഡിന്റെ ഈ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് പുതിയൊരു തരംഗമായി മാറിയിരിക്കുകയാണ്. ഈ അള്‍ട്രാ-റാപ്പിഡ് ഇലക്ട്രിക് കാര്‍ ചാര്‍ജറുകള്‍ യൂറോപ്പിലേക്ക് കൊണ്ടുവരുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ യൂറോപ്പില്‍ ഉടനീളം ഇത്തരം ഫ്ളാഷ് ചര്‍ജ്ജറുകളുടെ

ശൃംഖല തന്നെ തുടങ്ങാനാണ് ബി.വൈ.ഡി ലക്ഷ്യമിടുന്നത്.

ബി.വൈ.ഡിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്റ്റെല്ല ലി കഴിഞ്ഞ ആഴ്ച ബ്രസ്സല്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയുടെ അള്‍ട്രാ റാപ്പിഡ് ചാര്‍ജ്ജറുകള്‍ ആയിരം കിലോവാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം അമേരിക്കയുടെ ചാര്‍ജ്ജറുകള്‍ 250 കിലോവാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. വെറും അഞ്ച് മിനിട്ട് കൊണ്ട് ഒരു വാഹനത്തിലെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

തുടക്കത്തില്‍ ഇത്തരം ചാര്‍ജ്ജറുകള്‍ ബി.വൈ.ഡിയുടെ ഡീലര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും ലഭ്യമാകുക. ഭാവിയില്‍ മറ്റുള്ള സ്ഥാപനങ്ങള്‍ക്കും ഇത് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പഴയ ബാറ്ററികളുള്ള കാറുകള്‍ക്ക് സാധാരണയേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ ബി.വൈ.ഡിയുടെ ചാര്‍ജറുകള്‍ സഹായിക്കും. അഞ്ച് മിനിറ്റിനുള്ളില്‍ 400 കിലോമീറ്റര്‍ വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററികള്‍ ഘടിപ്പിച്ച ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി ഇതിനോടകം തന്നെ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.

അതേ സമയം യൂറോപ്പിലെ ഇലക്ട്രിക്ക് വാഹന വിപണിക്ക് ഈ ചര്‍ജ്ജറുകള്‍ ഏത് രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന ഇനിയും വ്യക്തമായിട്ടില്ല. യൂറോപ്പിലെ മിക്ക ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും 200 കിലോവാ്ട്ട വരെ മാത്രമേ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്നതാണ് ഇവിടെ ഉയരുന്ന പ്രതിസന്ധി.