ലണ്ടന്‍: വളരെ ഗുരുതരമായ ഒരു ആക്രമണത്തിന് വിധേയമായതിനെ തുടര്‍ന്ന് ആപ്പിള്‍ ഉപയോക്താക്കളോട് ഡിവൈസുകള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചില പ്രത്യേക വ്യക്തികള്‍ക്ക് നേരെയാണ് ഹാക്കിംഗ് നടന്നിരിക്കുന്നതെന്ന് പറഞ്ഞ കമ്പനി പക്ഷെ മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. അതിനു പകരമായി ലക്ഷക്കണക്കിന് വരുന്ന ഐഫോണ്‍, ഐപാഡ്, മാക് മറ്റ് ഐ ഒ എസ് ഉപയോക്താക്കള്‍ എന്നിവരോട് പുതിയ സെക്യൂരിറ്റി പാച്ച് ഡൗണ്‍ലോഡ് ചെയ്ത് പിഴവ് പരിഹരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐഫോണിലും ഐപാഡിലും ഓട്ടോമാറ്റിക് അപ്‌ഡേറ്റിനൊപ്പം ഈ സെക്യൂരിറ്റി പാച്ചും ഇന്‍സ്റ്റാള്‍ ആയിട്ടുണ്ടാകും. അല്ലാത്തവര്‍ സെറ്റിംഗ്‌സില്‍ പോയി ഐ ഒ എസ് 18.41, ഐപാഡ് 18.4.1 എന്നീവ ഡൗണ്‍ലോഡ് ചെയ്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. പുതിയതും പഴയതുമായ ഒട്ടു മിക്ക മോഡലുകളിലും ഈ വൈറസ് ആക്രമണം നടന്നിട്ടുണ്ട്. ആപ്പിളും ഗൂഗിള്‍ ത്രെട്ട് അനാലിസിസ് ടീമുമാണ് ഈ ആക്രമണങ്ങള്‍ കണ്ടെത്തിയത്.

സീറോ - ഡേ വള്‍നറബിലിറ്റീസ് എന്നറിയപ്പെടുന്ന ഇവ യഥാര്‍ത്ഥത്തില്‍ പ്രോഗ്രാം രൂപീകരിച്ചവര്‍ക്ക് അറിയാത്ത സോഫ്റ്റ്വെയര്‍ ദൗര്‍ബല്യങ്ങളാണ്. അതായത്, ഇത് ആദ്യമായി കണ്ടെത്തിയപ്പോള്‍ അതിനെ ശരിയാക്കാനുള്ള പാച്ച് ഉണ്ടായിരുന്നില്ലെന്നര്‍ത്ഥം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പം ഈ ഉപകരണങ്ങളെ ആക്രമിക്കാനാകും. ഇവിടെ സീറോ - ഡേസ് ഐഫോണിന്റെ കോര്‍ ഓഡിയോ ആന്‍ഡ് പോയിന്റര്‍ ഓഥെന്റിക്കേഷന്‍ സോഫ്റ്റ്വെയറിനെയാണ് ബാധിച്ചത്. ഇത് പലവിധ പ്രോഗ്രാമുകളിലൂടെ ഫോണിലേക്ക് ആക്സസ് നേടാന്‍ ഹാക്കര്‍മാരെ സഹായിക്കും.

കോര്‍ ഓഡിയൊയില്‍ സി വി ഇ - 2025 - 31200 എന്ന് പേരിട്ട സീറോ ഡേ ആണ് ആപ്പിളും ഗൂഗിളും കണ്ടെത്തിയത്. ഓഡിയോ പ്രൊസസ്സിംഗ്, പ്ലേബാക്ക്, റെക്കോര്‍ഡിംഗ് എന്നിവ കൈകാര്യം ചെയ്യുന്നതിനായി ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ രൂപകല്പന ചെയ്തിരിക്കുന്ന ലോ ലെവല്‍ പ്രോഗ്രാമാണ് കോര്‍ ഓഡിയോ. ഓഡിയോ ഡാറ്റ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഒപ്പം ഓഡിയോ ഹാര്‍ഡ്വെയറുകളുമായി ഇടപെടല്‍ നടത്തുന്നതിനും ഇത് ഡെവലപ്പര്‍മാരെ സഹായിക്കുന്ന ടൂളുകളും ഇത് നല്‍കുന്നുണ്ട്.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)