ന്യൂഡൽഹി: കോൺഗ്രസ് സഖ്യത്തിൽ നിലപാട് മാറ്റത്തിന്റെ സൂചന നൽകി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് ഇപ്പോഴും ഭരണവർഗ പാർട്ടിയാണെന്നും തന്നെ കോൺഗ്രസ് അനുഭാവിയെന്നു മുദ്രകുത്താനുള്ള ശ്രമം ദുരുദ്ദേശപരമാണെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസിനോടല്ല, ജനങ്ങളോടാണ് തനിക്ക് ആഭിമുഖ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് സഖ്യം സംബന്ധിച്ച ചർച്ചയിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ല. നയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിപക്ഷ ഐക്യം തീരുമാനിക്കുന്നത്. കോൺഗ്രസ് സഖ്യം സംബന്ധിച്ച കാര്യത്തിൽ തീരുമാനം പാർട്ടി കോൺഗ്രസിലുണ്ടാകും.

നിലപാടുകളുടെ പേരിൽ എന്നെ കോൺഗ്രസ് അനുഭാവിയെന്നു മുദ്രകുത്താനുള്ള ശ്രമം ദുരുദ്ദേശപരമാണ്. കോൺഗ്രസിനോടല്ല, ജനങ്ങളോടാണ് എന്റെ ആഭിമുഖ്യം- യെച്ചൂരി പറഞ്ഞു. കോൺഗ്രസ് ഇപ്പോഴും ഭരണവർഗ പാർട്ടിയാണെന്നും കോൺഗ്രസിന്റെ നയം മാറുമോയെന്നു കാത്തിരുന്നു കാണണമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ബിജെപിയെ നേരിടാൻ കോൺഗ്രസുമായി കൂട്ടുചേർന്ന് സിപിഎം പ്രതിപക്ഷ ഐക്യം രൂപീകരിക്കണമെന്നു വാദിക്കുന്നവിൽ പ്രധാനിയാണ് യെച്ചൂരി. എന്നാൽ യെച്ചൂരിയുടെ നിലപാടുകളെ പ്രകാശ് കാരാട്ട് പക്ഷം തള്ളുന്നു. കേരളത്തിൽനിന്നുള്ള പ്രതിനിധികളും ഇക്കാര്യത്തിൽ ജനറൽ സെക്രട്ടറിയുടെ നിലപാട് തള്ളുകയാണ്.