മലപ്പുറം: മലപ്പുറം കൊടക്കാട് കൂട്ടു മൂച്ചിയിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ചകേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കർണാടക സ്വദേശികളായ ദമ്പതികളുടെ മകളെയാണ ്പ്രതി പ്രാകൃതമായി പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പൊലീസ് ബംഗാൾ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെ കസ്റ്റഡിയിലെടുത്തു. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടിയെ തിരുരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേ സമയം 15കാരിയെ മൂന്നു വർഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ രണ്ടാനച്ഛന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ കോടതി തള്ളി. പ്രതിയുടെ ശല്യം സഹിക്കാനാവാതെ അവസാനം നാടു വിട്ടുപോകേണ്ടിവരെ വന്ന പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. പതിനഞ്ചുകാരിയെ മൂന്നു വർഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന രണ്ടാനച്ഛന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് തള്ളിയത്.

പ്രതിയുടെ ആദ്യ ഭാര്യയിലുള്ള മകളാണ് പരാതിക്കാരി. 2018 ജൂൺ മുതൽ 2021 ജനുവരി 18 വരെയുള്ള വിവിധ ദിവസങ്ങളിൽ മരുതക്കടവ് സ്വദേശിനിയായ ബാലികയെ രണ്ടാനച്ഛൻ പീഡനത്തിന് വിധേയയാക്കുകയായിരുന്നു. രണ്ടാന്ച്ഛന്റെ ശല്യം സഹിക്കാനാവാതെ പെൺകുട്ടി ജനുവരി 20ന് നാടു വിട്ടു. സംഭവത്തിൽ രണ്ടാനച്ഛന്റെ പരാതിയിൽ വഴിക്കടവ് പൊലീസ് കേസ്സെടുത്തിരുന്നു. ഇതിനിടെ കുട്ടിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്താകുന്നത്. വഴിക്കടവ് സി ഐ കെ രാജീവ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.