തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തലസ്ഥാനത്ത് എസ്എഫ്‌ഐയുടെ സുവർണ ജൂബിലി ആഘോഷം.

പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടന്ന ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലാണ് അടുക്കിയിട്ട കസേരകളിൽ വിദ്യാർത്ഥികൾ സദസ്സിനെ നിറച്ചത്. കോവിഡ് ജാഗ്രതാ നിർദേശങ്ങൾ നിരന്തരം നൽകുന്ന മുഖ്യമന്ത്രി വേദിയിലും സദസ്സിലുമായി തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തെപ്പറ്റി ഒന്നും മിണ്ടിയില്ല.

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ വേദിയിൽ ഇരുപതോളം പേർ. സദസിലാകട്ടെ നീണ്ട നിരകളായിട്ട കസേരകളിൽ വിദ്യാർത്ഥികൾ. 50 വർഷം പൂർത്തിയായ എസ്എഫ്‌ഐയുടെ ആഘോഷത്തിന് പൊതുജനങ്ങൾക്കുള്ള ഒരു ചട്ടങ്ങളും നിയമങ്ങളും ഒന്നും ബാധകമായില്ല. ആഘോഷവേദിയിൽ എസ്എഫ്‌ഐയുടെ ചരിത്രം പറഞ്ഞ മുഖ്യമന്ത്രി പക്ഷേ കോവിഡ് നിയന്ത്രണം ലംഘിച്ച്് ഒത്തുകൂടിയവരെ തിരുത്താനും തയാറായില്ല ്എന്നത് ശ്രദ്ധേയമായി.

തലസ്ഥാനത്തിന്റെ യുവമേയർ ആര്യ രാജേന്ദ്രനും എസ്എഫ്‌ഐയുടെ പഴയകാല നേതാക്കളും സമ്മേളനത്തിനെത്തി. എസ്എഫ്‌ഐയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.