കോഴിക്കോട്: കോഴിക്കോട് മോഡലും നടിയുമായ ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഭർതൃവീട്ടുകാരുടെ ക്രൂരപീഡനമെന്ന് റിപ്പോർട്ടുകൾ. ഷഹാന ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന ഡയറികുറിപ്പുകൾ പുറത്തുവന്നു. ഭർത്താവ് സജാദിൽ നിന്നും ഭർതൃ വീട്ടുകാരിൽ നിന്നും ഏറെ പീഡനം ഏറ്റുവാങ്ങി ഇരുന്നവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്.

ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട സംഭവം പോലുമുണ്ടായി എന്നാണ് റിപ്പോർട്ട്. ചില ദിവങ്ങളിൽ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രം. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്. ഇതെല്ലാം ഷഹാനയുടെ ആത്മഹത്യയ്ക്ക് പിന്നൽ ഭർതൃവീട്ടുകാരുടെ പങ്ക് വ്യക്തമാക്കുന്നതാണ്. ഷഹാനയുടെ ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എ സി പി സുദർശന് കൈമാറും.

കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കയറ് ഉപയോഗിച്ച് തന്നെയാണ് ഷഹാന തൂങ്ങിമരിച്ചതെന്നാണ് നിഗമനം. നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്. ലഹരിമാഫിയ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെയാണ് ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ കൂടുതൽ ബന്ധങ്ങളും കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഭർത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വീട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തിൽ സജാദിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. ഷഹനയുടെ മരണത്തിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സംഘം കോഴിക്കോട് പറമ്പിൽ ബസാറിലെ ഇവർ താമസിച്ചിരുന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഭർത്താവ് സജാദിനൊപ്പമാണ് ഷഹന വാടകവീട്ടിൽ താമസിച്ചിരുന്നത്.

ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. വീട്ടിൽ നിന്നും വെയിങ് മെഷീനും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് ഡെലിവറിയുടെ മറവിലാണ് സജാദ് ലഹരി കച്ചവടം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. വാടക വീട്ടിലെ മുറിയിൽ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഷഹാനയുടെ മൃതദേഹം കണ്ടെത്തിയത്. സജാദ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.

ഒന്നര വർഷം മുമ്പാണ് സജ്ജാദും കാസർകോട് സ്വദേശിയായ ഷഹനയും വിവാഹിതരായത്. ഇരുവരും വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തിയിരുന്നു.