ഭോപ്പാൽ: ഭാര്യ ടിവി റിമോട്ട് നൽകാത്ത വേദനയിൽ ഭർത്താവ് ജീവനൊടുക്കി. ഭോപ്പാലിലെ അശോക ഗാർഡൻ മേഖലയിലാണ് സംഭവം. ശങ്കർ വിശ്വകർമ്മ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഹോട്ടൽ ജീവനക്കാരനായിരുന്നു.

മദ്യത്തിന് അടിമയായിരുന്ന ശങ്കർ നിസാര കാര്യങ്ങൾക്ക് പോലും പരിഭവിച്ചിരുന്നു. ടി.വി റിമോട്ട് നൽകാത്തതിനെ തുടർന്ന് പെട്ടന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ തന്നെ നൽകുന്ന സൂചന. ശനിയാഴ്ച ജോലി കഴിഞ്ഞു വന്ന ശങ്കർ ഭക്ഷണത്തിന് ശേഷം ഭാര്യയ്ക്കൊപ്പമിരുന്ന് ടിവി കാണുകയായിരുന്നു. ഇതിനിടെ ഇയാൾ ടിവി റിമോട്ട് ചോദിച്ചുവെങ്കിലും ഭാര്യ നൽകാൻ തയ്യാറായില്ല. ടിവി കാണാതെ പോയി വിശ്രമിക്കാൻ ഭാര്യ പറഞ്ഞു.

ഉടൻ മുറിയിലേക്ക് കയറിയ ശങ്കർ തൂങ്ങി മരിക്കുകയായിരുന്നു. അൽപ്പ നേരത്തിന് ശേഷം ഭാര്യ മുറിയിൽ എത്തിയപ്പോഴാണ് ഭർത്താവ് ജീവനൊടുക്കിയെന്ന് വ്യക്തമായത്. തുടർന്ന് ബന്ധുക്കളെ അറിയിച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.