പെരുമ്പാവൂർ: ഷാർജയിൽ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കാണപ്പെട്ട പെരുമ്പാവൂർ സ്വദേശിയായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. അയ്മുറി തോപ്പിലാൻ വീട്ടിൽ പൗലോസിന്റ മകൻ ഡിക്‌സൺ (35) ആണ് മരിച്ചത്. സംസകാരം ഇന്ന് ഉച്ചയ്ക്ക് 11ന് അയ്മുറി തിരുഹൃദയ ദേവാലയത്തിൽ നടക്കും.

ഷാർജയിലെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങുമ്പോൾ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത്. ഷാർജ എയർപോർട്ട് ഫ്രീ സോണിലെ കമ്പനിയിൽ വർഷങ്ങളായി ജോലി ചെയ്ത് വരികയായിരുന്നു ഡിക്‌സൺ. ഭാര്യക്ക് അയർലന്റിൽ ജോലി കിട്ടിയതിനെ തുടർന്ന് ഷാർജയിലെ ജോലി രാജി വെച്ച് ഭാര്യയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അപകടം.

ഇക്കഴിഞ്ഞ 31 ന് രാത്രി മുതലാണ് ഡിക്‌സനെ കാണാതായത്.അന്ന് രാത്രി ഭാര്യയ്ക്ക് ഫോൺ ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ഭാര്യ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.ഇതേ തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടാം ദിവസം വൈകിട്ടാണ് കാറിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം കുവൈത്തി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് മൃതദേഹം നാട്ടിലെത്തും