കണ്ണൂർ: ശനിയാഴ്ച വൈകീട്ട് പയ്യാവൂരിൽ പിതാവ് മകനെ കുത്തിക്കൊന്ന കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പയ്യാവൂർ ഉപ്പുപടന്നയിലാണ് പിതാവ് മകനെ കുത്തിക്കൊന്നത്. പേരകത്തനാടി സജിയാണ് തന്റെ മൂത്ത മകൻ 20 വയസ്സുള്ള ശാരോണിനെ ശനിയാഴ്ച വൈകീട്ട് കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്.

സജി സ്ഥിരമായി മക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിദേശത്ത് നഴ്സായ ഭാര്യ അയക്കുന്ന ശമ്പളം മുഴുവൻ മദ്യപിച്ചും ധൂർത്തടിച്ചും കളയുന്ന സജി സ്ഥിരമായി മദ്യപിച്ചെത്തി രണ്ട് മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നു. സജിയുടെ ഭാര്യയും ശാരോണിന്റെ അമ്മയുമായ സിൽജ ഇറ്റലിയിൽ നഴ്സാണ്. അതു കൊണ്ട് തന്നെ വീട്ടിൽ അച്ഛനും മക്കളും മാത്രമാണുണ്ടാകാറുള്ളത്.

എന്നും വൈകീട്ട് മദ്യപിച്ചെത്തുന്ന സജി നിസ്സാര കാരണങ്ങൾ പറഞ്ഞ് ശാരോണിനെയും സഹോദരൻ ഷാർലറ്റിനെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞാണ് സജി വഴക്ക് തുടങ്ങിയത്. വഴക്ക് പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സജി എപ്പോഴും കൈയിൽ കത്തി സൂക്ഷിക്കാറുണ്ടായിരുന്നു.

ഈ കത്തി ഉപയോഗിച്ചാണ് മകനെ കുത്തിയത്. കുത്തേറ്റ ശാരോണിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണം സംഭവിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ടും സജിയും മക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ചയിലെ തർക്കത്തിനിടയിൽ സജി മദ്യപിച്ച് കാൽ നിലത്തുറക്കാത്ത സ്ഥിതിയിൽ നിലത്ത് വീഴുകയും ചെറിയ മുറിവുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ശനിയാഴ്ചയിലെ അക്രമത്തിന് കാരണമാകുകയും ചെയ്തു.

ശാരോണിന്റെ മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ഉള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് അമ്മയുടെ വീടായ മാലൂരിലേക്ക് കൊണ്ട് പോകും. മാലൂർ പോത്തുകുഴി സെന്റ് മാക്സമില്യൺ കോൾബെ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും.