ബെംഗളൂരു: ശിവലിംഗത്തിലിരിക്കുന്ന തേളിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആർഎസ്എസ് നേതാവ് ഉപമിച്ചുവെന്ന ശശി തരൂർ എംപിയുടെ പ്രസ്താവനയാണ് ഇപ്പോൾ വിവാദത്തിരിക്ക് തീ കൊളുത്തിയിരിക്കുന്നത്. മോദിയെ ആർഎസ്എസിനു പോലും നിയന്ത്രിക്കാൻ കഴിയില്ലെന്ന അർത്ഥത്തിലാണ് നേതാവ് തേൾ എന്ന പരാമർശം നടത്തിയതെന്നും തരൂർ വ്യക്തമാക്കി.

'ആ തേളിനെ കൈകൊണ്ട് എടുത്തു മാറ്റാനോ ചെരിപ്പുകൊണ്ട് അടിക്കാനോ കഴിയാത്ത സ്ഥിതിയാണ്, അതുമായി ജീവിക്കുകയേ നിവർത്തിയുള്ളൂ'. 'ദ് പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ' എന്ന മോദിയെ കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു തരൂർ. ബെംഗളൂരു സാഹിത്യോൽസവത്തിലായിരുന്നു പുസ്‌കത്തെ പറ്റി ചർച്ച സംഘടിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് ശിവഭക്തനാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ശിവലിംഗത്തെ അവഹേളിച്ചു കൊണ്ടുള്ള തരൂരിന്റെ വാക്കുകൾക്കു മറുപടി പറയണമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടത്. താലിബാന്റെ രീതികളാണ് ഹിന്ദു മതത്തിൽ ബിജെപി കുത്തി നിറയ്ക്കാൻ ശ്രമിക്കുന്നതെന്ന് തരൂർ നേരത്തെ പരാമർശം നടത്തിയതും ഏറെ വിവാദമുയർത്തിയിരുന്നു.

ഇന്ത്യയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ അവർ ഭരണഘടന വലിച്ചുകീറി പുതിയത് എഴുതുമെന്നും തരൂർ കഴിഞ്ഞ മാസം പ്രസംഗിച്ചിരുന്നു. 'നരേന്ദ്ര മോദി ശിവലിംഗത്തിൽ അള്ളിപ്പിടിച്ചു കിടക്കുന്ന തേളിനെപ്പോലെയാണ്, കൈ കൊണ്ട് എടുത്തുകളയാനോ ചെരിപ്പു കൊണ്ട് അടിക്കാനോ കഴിയില്ല' എന്നത് എന്റെ വാചകങ്ങളല്ല.

കാരവൻ മാഗസിനിൽ എഡിറ്റർ വിനോദ് കെ.ജോസ് എഴുതിയ ലേഖനത്തിൽ ഒരു ആർഎസ്എസ് നേതാവ് പറഞ്ഞതായുള്ള പരാമർശങ്ങളാണ്. 'പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ' എന്ന പുസ്തകത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി ഈ ലേഖനം ഇന്റർനെറ്റിൽ ലഭ്യമാണെന്നും' തരൂർ വ്യക്തമാക്കി.