മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റുവാങ്ങിയ പരാജയത്തിന് പിന്നാലെ ബിജെപിക്ക് വീണ്ടും കനത്ത് തിരിച്ചടി. തിരെഞ്ഞെടുപ്പു ഫലങ്ങളെല്ലാം തന്നെ ബിജെപിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടിരിക്കുമ്പോൾ ശിവസേനയും ബിജെപിക്കെതിരേ പ്രസ്താവനയുമായി മുന്നിട്ടിറങ്ങി. ബിജെപിയുടെ തേരോട്ടം അവസാനിച്ചുവെന്നാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ മുൻനിർത്തി ശിവസേന അഭിപ്രായപ്പെട്ടിരിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം നിലവിൽ ബിജെപിയുടെ സ്ഥാനം നിർണയിച്ചുവെന്നും പാർട്ടിയുമായുള്ള കൂട്ടുകെട്ടിനെകുറിച്ച് പുനർവിചിന്തനം ചെയ്യുമെന്നും ശിവസേന വ്യക്തമാക്കി. ബിജെപിയുമായി സഹകരിച്ച് മഹാരാഷ്ട്രയിലും കേന്ദ്രത്തിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ശിവസേന. എന്നാൽ പുതിയ സാഹചര്യത്തിൽ അതിനെകുറിച്ച് പുനർവിചിന്തനം ചെയ്യണമെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് വെളിപ്പെടുത്തി.

ബിജെപിയുടെ തേരോട്ടം അവസാനിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം അതിന്റെ വ്യക്തമായ സൂചനയാണ്. ബിജെപിയുമായുള്ള ഒരു കൂട്ടുകെട്ട് വേണമോയെന്ന കാര്യത്തിൽ വിശദമായ ഒരു അവലോകനം വേണ്ടിവരും. പാർലമെന്റ് കോംപ്ലെക്‌സിൽ വച്ച് സഞ്ജയ്‌റൗട്ട് വെളിപ്പെടുത്തി. നിലവിൽ ബിജെപിയുമായി ഊഷ്മളമായ ഒരു ബന്ധം മുന്നോട്ടു കൊണ്ടുപോകാനും ബുദ്ധിമുട്ടാമെന്നും ശിവസേന വക്താവ് ചൂണ്ടിക്കാട്ടി.

2014-ൽ ഇരുപാർട്ടികളും സ്വന്തമായി തിരഞ്ഞെടുപ്പിനെ നേരിട്ടുവെങ്കിലും പിന്നീട് സംസ്ഥാനമന്ത്രിസഭ രൂപീകരണത്തിനായി പരസ്പരം കൈകോർത്തിരുന്നു. എന്നാൽ നിലവിൽ പല സംസ്ഥാനങ്ങളിലും ബിജെപിയെ പിന്തള്ളി കോൺഗ്രസ് മുന്നേറുമ്പോൾ ബിജെപിയുമായി ഇനിയൊരു സഹകരണം സാധ്യമല്ല എന്ന നിലപാടിലാണ് ശിവസേന.