ലഖ്നൗ: ഉത്തർപ്രദേശിലെ ചിത്രകൂട് ജയിലിൽ വെടിവെപ്പ്. അനുഷൽ ദീക്ഷിത് എന്ന തടവുകാരനാണ് വെടിയുതിർത്തത്. വെടിവെയ്‌പ്പിൽ രണ്ട് തടവുകാർ മരിച്ചു. യുപിയിലെ ഗുണ്ടാതലവന്മാരായ മുഖിം കാലായെയും മെറസുദ്ദീനെയുമാണ് അനുഷൽ വെടിവെച്ച് കൊന്നത്. കൂടാതെ അഞ്ച് തടവുകാരെ ബന്ദികളാക്കുകയും ചെയ്തു.

ബന്ദികളാക്കിയവരെയും വെടിവെച്ച് കൊലപ്പെടുത്തുമെന്നായിരുന്നു അനുഷലിന്റെ ഭീഷണി. എന്നാൽ ഇയാളെ വെടിവെച്ചുകൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നതെന്നാണ് ജയിൽ അധികൃതർ വിശദീകരിക്കുന്നത്. അപ്രതീക്ഷിതമായി തോക്ക് കരസ്ഥമാക്കിയ അനുഷൽ ദീക്ഷിത് ഇരുവർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു.

വെടിവെപ്പ് നടന്ന ഉടനെ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ദീക്ഷിത്തിന് താക്കീത് നൽകി. എന്നാൽ തടവിലാക്കിയവരെകൂടി വെടിവെക്കുമെന്ന് അറിയിച്ചതോടെ പൊലീസ് ഇയാൾക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറഞ്ഞത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും ജയിൽ അധികൃതർ അറിയിച്ചു.