ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് നവ്ജോത് സിങ് സിദ്ദു. പക്ഷെ പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെങ്കിൽ പുതിയ നിബന്ധന മുന്നോട്ട് വെച്ചിരിക്കുകയാണ് സിദ്ദു. രാജി തീരുമാനം പിൻവലിച്ചെങ്കിലും പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാൽ മാത്രമേ അധ്യക്ഷന്റെ ഓഫിസിൽ പ്രവേശിക്കൂ എന്നാണ് സിദ്ദു പാർട്ടി നേതൃത്വത്തെ അറിയിച്ചത്.

'രാജി പിൻവലിക്കുകയാണ്. പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിക്കുന്ന അന്ന് പാർട്ടി ആസ്ഥാനത്തെത്തി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും- സിദ്ധു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ എ.പി.എസ്. ഡിയോളിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി നിരസിച്ചത്. എന്നാൽ ഡിയോളിനെ നീക്കാതെ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കില്ലെന്ന വാശിയിലാണ് സിദ്ദു.

നിലവിലെ സാഹചര്യങ്ങളിൽ സിദ്ദുവിന്റെ ഈ ആവശ്യം പാർട്ടിക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിദ്ദു അഡ്വക്കറ്റ് ജനറൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന എ.പി.എസ് ഡിയോളിന്റെ രാജി മുഖ്യമന്ത്രി ചരൺജിത്ത് ചന്നി തള്ളിക്കളഞ്ഞതായാണ് വിവരം.

സിദ്ദുവിന്റെ നിരന്തരമായ വിമർശനങ്ങൾക്കൊടുവിൽ തിങ്കളാഴ്ചയാണ് അഡ്വക്കറ്റ് ജനറൽ എ.പി.എസ് ഡിയോൾ രാജി സമർപ്പിച്ചത്. വിവാദമായ ഒരു പൊലീസ് വെടിവെപ്പ് കേസിൽ ആരോപണവിധേയനായ പൊലീസുകാരന് വേണ്ടി ഹാജരായി എന്നതായിരുന്നു സിദ്ദു എ.പി.എസ് ഡിയോളിനെതിരെ ഉന്നയിച്ച ആരോപണം.

സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിക്കുകയും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളായ മുൻ പൊലീസ് മേധാവി സുമേദ് സൈനിക്കായാണ് ഡിയോൾ കോടതിയിൽ ഹാജരായത്.

കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന്റെ തലവനായിരുന്ന സഹോത ഐ.പി.എസിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും നേരത്തെ സിദ്ധു ഉയർത്തിയിരുന്നു. എന്നാൽ ഡിയോളിന്റെ രാജി സ്വീകരിച്ചോ അതോ തള്ളിക്കളഞ്ഞോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.

അമരീന്ദർ സിങിനെ മാറ്റി ചരൺജിത്ത് ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചതിനെ തുടർന്നാണ് സിദ്ധു പഞ്ചാബ് പി.സി.സി പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷിതമായി രാജി വെക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കുമ്പോഴും പഞ്ചാബ് കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയരാനുള്ള സാധ്യതയാണ് സിദ്ദുവിന്റെ 'തിരിച്ചുവരവ്' വഴിയൊരുക്കുന്നത്.