പത്തനംതിട്ട: ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മിക്കയിടത്തും പ്രതിഷേധം ശക്തമായിരിക്കയാണ്. പത്തനംതിട്ട ഡിസിസി ഓഫീസിൽ കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ട ഡിസിസി ഓഫിസിൽ പി ജെ കുര്യനും ആന്റോ ആന്റണി എംപിക്കും പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചിരിക്കുന്നത്.

പത്തനംതിട്ടയെ ഒറ്റുകൊടുക്കാൻ എത്തിയ യൂദാസ് ആണ് ആന്റോ ആന്റണി. സതീഷ് സജീവ പ്രവർത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്. അതേസമയം ഡിസിസി അധ്യക്ഷ പട്ടികയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇരിക്കുകയാണ് മുൻ എംഎൽഎ കെ ശിവദാസൻ നായർ പറഞ്ഞു.

ഡിസിസി നേതൃത്വത്തിലേക്ക് വരേണ്ടത് പ്രവർത്തകരുടെ പിന്തുണയുള്ളവരെന്ന് മുൻ കോൺഗ്രസ് എംഎൽഎ കെ.ശിവദാസൻ നായർ പറഞ്ഞു. നേതാക്കൾ പലവട്ടം കൂടിയാലോചിച്ചാണ് ഡിസിസി പട്ടികയുണ്ടാക്കിയത്. ആ കൂടിയാലോചനയിൽ അണികളുടെ വികാരം പ്രതിഫലിക്കില്ല. അതിൽ മാനദണ്ഡമായത് നേതാക്കളുടെ താൽപര്യം മാത്രമാണ്, അണികളുടേതല്ല.

ഇത് പരിഹരിക്കണമെങ്കിൽ അതിനുള്ള ഒറ്റമൂലി സംഘടനാ തിരഞ്ഞെടുപ്പാണെന്നും ശിവദാസൻ നായർ പറഞ്ഞു. ചാനൽ ചർച്ചയിലെ വിമർശനങ്ങളുടെ പേരിൽ ശിവദാസൻ നായർക്കെതിരെ നേതൃത്വം നടപടിയെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, നേതൃത്വത്തിന് അംഗത്വം റദ്ദാക്കാമെന്നും എന്നാൽ കോൺഗ്രസിൽനിന്നു തന്നെ പുറത്താക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണ്. എന്നും കോൺഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശ്യപരമായ വിമർശനം പാടില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയല്ലാതാകും. ഇപ്പോൾ പ്രതികരിച്ചത് ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാനാണ്. കെപിസിസി അധ്യക്ഷൻ കെ.സുധാകരനോട് വിയോജിപ്പില്ല. വിമർശനം ഉന്നയിച്ചിട്ടുള്ളവർ അത് ഉൾക്കൊള്ളാനും തയാറാകണമെന്നു ശിവദാസൻ നായർ പറഞ്ഞു.