പത്തനംതിട്ട: പ്രധാനമന്ത്രി മോദി മൂന്ന് ദിവസം കഴിയുമ്പോൾ പത്തനംതിട്ടയിൽ എത്തും. ശബരീശന്റെ മണ്ണിൽ മോദി എത്തുമ്പോൾ വിശ്വാസികൾ പ്രതീക്ഷിക്കുന്നത് വമ്പൻ തീരുമാനങ്ങളാണ്. ശബരിമലയിൽ ആചാരം സംരക്ഷിക്കുമെന്ന് മോദി വിശദീകരിച്ചു കഴിഞ്ഞു. മുത്തലാഖിനെ സാമൂഹിക പ്രശ്‌നമായി നിരീക്ഷിക്കുന്ന പ്രധാനമന്ത്രി ശബരിമലയിലെ വിവാദങ്ങളെ ആചാര പ്രശ്‌നമെന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ആചാര സംരക്ഷണത്തിന് മോദി മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷ. അതിനിടെ ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കുന്നതിനു കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഡിഎഫ് എംപിമാർ സമീപിക്കുമെന്നും വ്യക്തമായി കഴിഞ്ഞു. ഇതിന് ഒപ്പമാണ് എൻ എസ് എസിന്റെ സമ്മർദ്ദം.

ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചുവെന്ന വിവരം മനസ്സിനു ദുഃഖമുണ്ടാക്കുന്നതാണ്. യുവതികൾ പ്രവേശിച്ചതു സുപ്രീം കോടതിയിലെ കേസിനെ ബാധിക്കില്ല. അയ്യപ്പനേക്കാൾ വലിയ നിയമപാലകനുണ്ടോ? സുപ്രീം കോടതിയിൽ നിന്ന് 22ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. വിധി എതിരായാൽ ആചാരം സംരക്ഷിക്കുന്നതിനായി വിശ്വാസികൾക്കൊപ്പം കേന്ദ്ര സർക്കാരിനെ സമീപിക്കും സുകുമാരൻ നായർ പറഞ്ഞു.

ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും നീതി കിട്ടണമെന്നതാണ് പൊതു അഭിപ്രായം. ചില ക്ഷേത്രങ്ങൾക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്. ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതി വിധിയിലെ വനിതാ ജഡ്ജിയുടെ വിയോജിപ്പ് ശ്രദ്ധയോടെ വായിക്കണം. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന വിധി ചർച്ചചെയ്യണം മോദി അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇതാണ് വിശ്വാസികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നത്. ഇത് തിരിച്ചറിഞ്ഞാണ് മോദിയെ സമീപിക്കാൻ എൻ എസ് എസ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഉറപ്പ് എൻ എസ് എസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇതിന് പിന്നാലെയാണ് യുഡിഎഫും കേന്ദ്രസർക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്. കേരളത്തെ വർഗീയമായി വിഭജിച്ചു രാഷ്ട്രീയലാഭം കൊയ്യാനാണു സിപിഎമ്മിന്റെയും ബിജെപിയുടെയും ശ്രമമെന്ന് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ എന്നിവർ ആരോപിച്ചു. പിൻവാതിൽ നവോത്ഥാനമാണു സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും എംപിമാർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഓർഡിനൻസിന് സമ്മർദ്ദത്തിന് യുഡിഎഫ് തീരുമാനിക്കുന്നത്. ഇത്തരത്തിലൊരു നീക്കവുമായി യുഡിഎഫ് എത്തുന്നത് ബിജെപിക്കും കാര്യങ്ങൾ അനുകൂലമാക്കും. ഓർഡിനൻസിന് പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനും സാധിക്കും. അതുകൊണ്ട് തന്നെ മോദിയുടെ പത്തനംതിട്ടയിലേക്കുള്ള വരവിനെ പ്രതീക്ഷയോടെ കാണുകയാണ് വിശ്വാസികൾ.

അതിനിടെ ശബരിമല യുവതീപ്രവേശ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. ക്ഷേത്രത്തിൽ യുവതീപ്രവേശത്തിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയത് ഉടൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നേരത്തെ സംസ്ഥാന സർക്കാരിനോടു നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ, 2 യുവതികളുടെ പ്രവേശം കോടതിവിധിയുടെ അടിസ്ഥാനത്തിലുള്ളതായതിനാൽ അതിനെതിരെ ഔദ്യോഗികമായി നിലപാടു പറ്റില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തലെന്നാണു സൂചന. എന്നാൽ ഓർഡിനൻസിനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് സൂചന.