കോട്ടയം: വിദേശമലയാളികൾക്ക് നിയമസഭാംഗത്വം സംവരണം ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ സുരക്ഷാ സമിതി അംഗമായ മുരളി തുമ്മാരക്കുടി. വിദേശ രാജ്യങ്ങളിലുള്ള മലയാളികളുടെ എണ്ണം മൊത്തം മലയാളികളുടെ പത്ത് ശതമാനം വരും. പ്രതൃക്ഷത്തിൽ 22 ലക്ഷവും പരോക്ഷമായി പത്ത് ലക്ഷവും. ഈ മലയാളികൾക്ക് വോട്ടവകാശം മാത്രമല്ല നിയമസഭാ സീറ്റുകളിൽ സംവരണവും നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യഭ്യാസ മേഖലയിൽ കാതലായ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ പുതിയ പാഠ്യപദ്ധതികൾ നടപ്പിലാക്കണം, ക്ലാസ് റൂമുകളിൽ സ്വതന്തന്ത്ര ചർച്ചകൾക്ക് വേദിയൊരുക്കിയാൽ മാത്രമേ വിദ്യഭ്യാസപുരോഗതിയിൽ നേട്ടം കൊണ്ടുവരാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന അന്തർദേശീയ സെമിനാറിൽ ആഗോളമലയാളി എന്നീ വിഷയത്തിലൂന്നി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ വിദ്യാഭ്യാസ രീതിയിൽ നിന്ന് വ്യത്യസ്തമായ സിലബസുകളുടെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കണം. ആഗോള വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറണം, ആർട്സ് വിദ്യാർത്ഥികൾ, എങ്ങിനീയറിങ് വിദ്യാർത്ഥികളെന്ന വകഭേദമില്ലാതെ പാഠ്യപദ്ധതിയിൽ സമ്മിശ്ര പങ്കാളിത്തം കൊണ്ടുവരാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രിയസംസ്‌കാരം, പാഠം, വ്യവഹാരം, പ്രതിനിധാനം എന്ന വിഷയത്തിലൂന്നി സംഘടിപ്പിച്ച സെമിനാർ സർവകലാശാല വൈസ് ചാൻസിലർ ധർമരാജ് അടാട്ട് ഉദ്ഘാടനം നിർവഹിച്ചു.

വിവിധ വിഷയങ്ങളിലായി പരിസ്ഥിതി ചിന്തകൻ ജി മധുസൂദനൻ ഐ.എ.എസ്, ഡോ.എം.വി നാരായണൻ, സുരേഷ് സി.പിള്ള, രാജേഷ് കോമത്ത് തുടങ്ങിയവർ സംസാരിച്ചു. നാളെ രാവിലെ 9:30ന് ആരംഭിക്കുന്ന സെഷനിൽ പ്രണയം, രതി, ആണത്തം എന്ന വിഷയത്തിൽ എഴുത്തുകാരൻ എതിരൻ കതിരവൻ (ഷിക്കാഗോ യൂണിവേഴ്സിറ്റി ) ആക്ടിവിസ്റ്റ് കിഷോർകുമാർ, അഴിമതിയും രാഷ്ട്രീയവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗുപ്തവാണിജ്യം എന്ന വിഷയത്തെ മുൻനിർത്തി മാധ്യമപ്രവർത്തകൻ ജോസി ജോസഫ്, വി.ടി ബൽറാം എം,എൽ.എ എന്നിവർ സംസാരിക്കും.

ജനപ്രിയ സാഹിത്യം വിവർത്തനം ഇന്ത്യൻ മാധ്യമവർഗഭാവുകത്വം എന്ന വിഷയത്തിൽ എൻ.പി ആഷ്ലി, ഗവൺമന്റ് വിമൺസ് കോളജ് അദ്ധ്യാപികയും വിവർത്തകയുമായ ഇ.വി ഫാത്തിമ എന്നിവർ ക്ലാസുകൾ നയിക്കും. ഉച്ചയ്ക്ക് ശേഷം ചേരുന്ന വിഷയാവതരണത്തിൽ സമവമാധ്യമങ്ങൾ എന്ന വിഷയത്തിലൂന്നി ചങ്ങനാശ്ശേരി എസ്.ബി കോളജ് പ്രഫ. ജോസി ജോസഫ്, എഷ്യാവില്ലാ എഡിറ്റർ വരുൺ രമേഷ് എന്നിവർ സംസാരിക്കും. ശരീരം എന്ന വിഷയത്തിൽ ബ്രണ്ണൻ കോളജ് അദ്ധ്യാപകനായ സന്തോഷ് മാനിച്ചേരി, കാലിക്കട്ട് സർവകലാശാല അദ്ധ്യാപകൻ ഉമർ തറമേൽ എന്നിവർ പ്രസംഗിക്കും. അവസാന സെഷനിൽ എഴുത്തുകാരി ശാരദക്കുട്ടി വിദ്യാർത്ഥികളുമായി സംവദിക്കും. പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്യുന്നത് സംസ്‌കൃതവിഭാഗം അദ്ധ്യാപകനും പുസ്തക നിരൂപകനുമായ ഡോ.ഷാജി ജേക്കബാണ്. മറുനാടൻ ടി.വി തൽസമയ സംപ്രേഷണം ചെയ്യുന്നതാണ്.