കാണ്‍പൂര്‍: ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കെ കാണികള്‍ക്കിടയില്‍ സംഘര്‍ഷം. ബംഗ്ലാദേശ് ആരാധകന് ഉണ്ടായ മോശം അനുഭവം സോഷ്യല്‍ മീഡയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മത്സരം കാണാനെത്തിയ ബംഗ്ലാ ആരാധകനായ ടൈഗര്‍ റോബിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് സൂചന. പരിക്കേറ്റ അദ്ദേഹത്തെ കാണ്‍പൂര്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥനും കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹത്ത് മുഴുവന്‍ കടുവയുടെ പെയിന്റ് ചെയ്ത ബംഗ്‌ളാദേശ് സൂപ്പര്‍ ഫാനാണ് ടൈഗര്‍ റോബി.

കാണികളില്‍ ചിലര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റോബി പറയുന്നത്. പുറത്തും അടിവയറ്റിലുമാണ് മര്‍ദ്ദനമേറ്റതെന്നും അതുകൊണ്ട് തനിക്ക് ശ്വാസമെടുക്കാന്‍ കഴിഞ്ഞില്ലെന്നും റോബി പറഞ്ഞു. എന്നാല്‍ പോലീസ് ആരോപണം നിഷേധിച്ചു. ആരോഗ്യ പ്രശ്‌നം ഉണ്ടാകുന്നതിന് മുന്‍പ് ഇയാള്‍ ബംഗ്‌ളാദേശ് കൊടി വീശുന്നത് കണ്ടത് റിപ്പോര്‍ട്ടുണ്ട്. പോലീസ് വ്യക്തമാക്കിയതിങ്ങനെ... ''സി ബ്ലോക്ക് എന്‍ട്രന്‍സില്‍ അദ്ദേഹം ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നതായി കാണപ്പെട്ടു. സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നിര്‍ജലീകരണം കാരണം സംഭവിച്ചതാണെന്ന് കരുതുന്നത്. ഞങ്ങള്‍ ഡോക്റ്റര്‍മാരുടെ നിര്‍ദേശത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥാന്‍ റോബിയെ ആശ്വസിപ്പിക്കുന്ന വീഡിയോ കാണാം. ബംഗ്‌ളാദേശ് ടീമിന്റെ ഒപ്പം യാത്ര ചെയ്യുന്ന റോബി ആദ്യ ടെസ്റ്റ് നടന്ന ചെന്നൈയിലും എത്തിയിരുന്നു.

രണ്ടാം ടെസ്റ്റിന്റെ ബംഗ്ലാദേശിനെതിരെ ഇന്ത്യ ബൗള്‍ ചെയ്യുമ്പോള്‍, സി ബ്ലോക്ക് ബാല്‍ക്കണിയില്‍ നിന്ന് റോബി ദേശീയ പതാക വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം അക്രമിക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തുമെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, മത്സരത്തിലേക്ക് വരുമ്പോള്‍ ഒന്നാംദിനം മഴയെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 107 എന്ന നിലയിലാണ് ബംഗ്ലാദേശ്. മൊമിനുള്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രന്‍ അശ്വിനാണ് മറ്റൊരു വിക്കറ്റ്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.