ദുബായ്: ഒത്തുകളി ആരോപണത്തെത്തുടർന്ന് അമേരിക്കൻ ക്രിക്കറ്റ് താരം ആരോൺ ജോൺസിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) സസ്പെൻഡ് ചെയ്തു. അടുത്തമാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി അമേരിക്കൻ ടീം ശ്രീലങ്കയിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഐസിസിയുടെ കടുത്ത നടപടി. 2024ലെ ടി20 ലോകകപ്പില്‍ അമേരിക്കന്‍ ടീമിന്‍റെ നായകനായിരുന്നു ആരോണ്‍ ജോണ്‍സ്. ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസും (CWI) ഐ.സി.സിയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.

ഐസിസിയുടെയും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന്‍റെയും അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനാണ് ആരോണ്‍ ജോണ്‍സിനെതിരായ ഐസിസി നടപടി. 2023-24 സീസണിലെ 'ബിം 10' ടൂർണമെന്‍റുമായി ബന്ധപ്പെട്ടാണ് ആരോണ്‍ ജോൺസിനെതിരെ ഒത്തുകളി ആരോപണങ്ങൾ ഉയര്‍ന്നത്. മത്സരഫലത്തെ സ്വാധീനിക്കാൻ ശ്രമിച്ചു, ഒത്തുകളി സംഘങ്ങൾ സമീപിച്ച വിവരം അധികൃതരെ അറിയിച്ചില്ല, അന്വേഷണവുമായി സഹകരിച്ചില്ല തുടങ്ങിയ അഞ്ച് കുറ്റങ്ങളാണ് ജോൺസിനെതിരെ ചുമത്തിയിരിക്കുന്നത്.

ഒത്തുകളി അന്വേഷണത്തിന്റെ ഭാഗമായാണ് ജോൺസിനെതിരെ നടപടിയെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് ഐ.സി.സി സൂചന നൽകി. നിലവിൽ എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും താരത്തെ മാറ്റിനിർത്തിയിരിക്കുകയാണ്. ഫെബ്രുവരി 11-നകം ആരോപണങ്ങളിൽ വിശദീകരണം നൽകാൻ അദ്ദേഹത്തിന് സമയം അനുവദിച്ചിട്ടുണ്ട്.

അമേരിക്കൻ ദേശീയ ടീമിനായി നൂറോളം മത്സരങ്ങൾ കളിച്ചിട്ടുള്ള ജോൺസ് ടി20 ലീഗുകളിലെ സ്ഥിരം സാന്നിധ്യമാണ്. 2024-ൽ സെന്റ് ലൂസിയ കിംഗ്സ് കിരീടം നേടിയപ്പോൾ മികച്ച റൺവേട്ടക്കാരനായിരുന്നു താരം. 2025 നവംബറിൽ അബുദാബിയിൽ നടന്ന മത്സരത്തിലാണ് അദ്ദേഹം അവസാനമായി കളത്തിലിറങ്ങിയത്.