ബംഗളൂരു: ആര്‍.സി.ബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കോലിക്കെതിരെയും പ്രതിഷേധം. വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. എക്‌സില്‍ അറസ്റ്റ് കോലി ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായി. വിരാട് കോലിയുടെ ലണ്ടന്‍ യാത്രക്കനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എക്‌സിലെ യൂസര്‍മാര്‍ ആരോപിച്ചു.

വ്യാഴാഴ്ച കോലിക്ക് ലണ്ടനിലേക്ക് പോകേണ്ടിയിരുന്നു. അതിനാലാണ് എതിര്‍പ്പ് അവഗണിച്ചും ബുധനാഴ്ചതന്നെ വിക്ടറി പരേഡ് നടത്തിയതെന്നാണ് എക്‌സിലെ കുറിപ്പുകളില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. ദുരന്തത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതല്ലാതെ മറ്റൊന്നും കോഹ്‌ലി ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.

അപകടത്തിന്റെ പശ്ചാത്തലത്തിലും ടീം ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിക്ടറി പരേഡ് ഒഴിവാക്കിയെകിലും താരങ്ങള്‍ സ്റ്റേഡിയത്തിനകത്ത് ആഘോഷങ്ങള്‍ നടത്തുകയായിരുന്നു. കാണികള്‍ വലിയ ആരവത്തോടെയാണ് വിരാട് കോഹ്‌ലിയേയും സംഘത്തേയും വരവേറ്റത്.

ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍.സി.ബി) ടീമിന്റെ ആദ്യ ഐ.പി.എല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍.സി.ബിയിലെ ഉന്നത മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥനായ നിഖില്‍ സൊസാലെയും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


മുംബൈയിലേക്ക് പോകുന്നതിനിടെ രാവിലെ 6.30 ഓടെ ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. അറസ്റ്റിലായ ബാക്കിയുള്ളവര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡി.എന്‍.എ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനില്‍ മാത്യു, കിരണ്‍, സുമന്ത് എന്നിവരാണ്.