- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെർത്തിൽ അടിപതറി ഇന്ത്യൻ പെൺപട; അർദ്ധ സെഞ്ചുറിയുമായി ജെമിമ; 198 റൺസിന് കൂടാരം കയറി ഇന്ത്യ; അന്നബെൽ സതർലാൻഡിന് നാല് വിക്കറ്റ്; പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച നിലയിൽ

പെർത്ത്: വനിതാ ക്രിക്കറ്റിലെ പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. പെർത്തിലെ വാക്ക ഗ്രൗണ്ടിൽ ആരംഭിച്ച ഏകദിന ഡേ-നൈറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യയെ 198 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ, മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലാണ്. നിലവിൽ 102 റൺസിന് പിന്നിലായ ഓസീസ്, എലീസ് പെറി (43*), അന്നബെൽ സതർലാൻഡ് (20*) എന്നിവരുടെ ബാറ്റിങ് കരുത്തിൽ സുരക്ഷിത സ്ഥാനത്താണ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. 52 റൺസെടുത്ത ജെമിമ റോഡ്രിഗസും 35 റൺസെടുത്ത ഷഫാലി വർമ്മയും മാത്രമാണ് അല്പമെങ്കിലും പൊരുതിനിന്നത്. ഓസീസ് താരം അന്നബെൽ സതർലാൻഡിന്റെ (4/46) തീപ്പൊരി പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ നിര അടിയറവ് പറഞ്ഞു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ലൂസി ഹാമിൽട്ടൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ മധ്യനിരയെ തകർത്തു. 62.4 ഓവറിൽ 198 റൺസിന് ഇന്ത്യ ഓൾ ഔട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ ഇന്ത്യ പ്രഹരമേൽപ്പിച്ചു. അരങ്ങേറ്റ താരം സയാലി സത്ഗാരെ തന്റെ ആദ്യ സ്പെല്ലിൽ തന്നെ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലിയെ ഉൾപ്പെടെ രണ്ട് പേരെ പുറത്താക്കി (2/24) ഇന്ത്യക്ക് പ്രതീക്ഷ നൽകി. മറ്റൊരു അരങ്ങേറ്റ താരം ക്രാന്തി ഗൗഡ് ഫോബ് ലിച്ചീഫീൽഡിനെ മടക്കിയതോടെ ഓസീസ് 3 വിക്കറ്റിന് 40 റൺസെന്ന നിലയിലേക്ക് വീണു. എന്നാൽ എലീസ് പെറിയും സതർലാൻഡും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ഒന്നാം ദിനം അവസാനിപ്പിച്ചു.
നിലവിൽ മൾട്ടി ഫോർമാറ്റ് പരമ്പരയിൽ ഓസ്ട്രേലിയ 8–4ന് മുന്നിലാണ്. ഈ ടെസ്റ്റ് വിജയിച്ച് 4 പോയിന്റ് നേടിയാൽ മാത്രമേ ഇന്ത്യക്ക് പരമ്പര 8–8ന് സമനിലയിലാക്കാൻ കഴിയൂ. സമനിലയോ തോൽവിയോ വഴങ്ങിയാൽ പരമ്പര ഓസീസിന് സ്വന്തമാകും. ഓസീസ് ഇതിഹാസം അലീസ ഹീലിയുടെ അവസാന രാജ്യാന്തര മത്സരം കൂടിയാണിത്. 2021-ൽ സ്മൃതി മന്ദാനയുടെ സെഞ്ചുറി മികവിൽ സമനിലയിൽ പിരിഞ്ഞ പിങ്ക് ബോൾ ടെസ്റ്റിന് ശേഷം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റാണിത്.


